-->
ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മികച്ച സ്‌കോര്‍. ലക്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനെത്തിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍ (38 പന്തില്‍ 60), സായ് സുദര്‍ശന്‍ (37 പന്തില്‍ 56) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഗുജറാത്തിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.
ഗംഭീര തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഗില്‍ - സായ് സഖ്യം 120 റണ്‍സ് ചേര്‍ത്തു. 13-ാം ഓവര്‍ വരെ ഈ കൂട്ടുകെട്ട് നീണ്ടു. ഗില്‍ മടങ്ങിയതോടെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. ആവേശ് ഖാന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. 38 പന്തുകള്‍ നേരിട്ട ഗില്‍ ഒരു സിക്‌സും ആറ് ഫോറും നേടി. തൊട്ടടുത്ത ഓവറില്‍ സായ് മടങ്ങി. രവി ബിഷ്‌ണോയുടെ പന്തില്‍ നിക്കോളാസ് പുരാന് ക്യാച്ച്. ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.
മത്സത്തിൽ സീസണിലെ റൺവേട്ടയിൽ ഒന്നാം സ്ഥാനത്തേക്ക് സായ് സുദർശൻ കുതിച്ചു. മത്സരം തുടങ്ങും മുമ്പേ 273 റൺസുമായി രണ്ടാം സ്ഥാനത്തായിരുന്നു സായ് സുദർശൻ. 288 റൺസുമായി ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ നിക്കോളാസ് പൂരനായിരുന്നു ഒന്നാം സ്ഥാനത്ത്. മത്സരത്തിൽ 15 റൺസ് ചേർത്തതോട് കൂടി സായ് സുദർശൻ പൂരനെ മറികടന്നു.
ജോസ് ബട്‌ലര്‍ (16), വാഷിംഗ്ടണ് സുന്ദര്‍ (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പിന്നീട് ഷെഫാനെ റുതര്‍ഫോര്‍ഡ് (22), ഷാരുഖ് ഖാന്‍ (6 പന്തില്‍ പുറത്താവാതെ 11) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഗുജറാത്തിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാന്‍ (4) പുറത്താവാതെ നിന്നു.ലക്‌നൗവിന് വേണ്ടി രവി ബിഷ്‌ണോയ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സീസണിൽ അഞ്ചാം ജയമാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. ആദ്യ മത്സരം മാത്രമാണ് തോറ്റത്. മറുവശത്ത് തുടർച്ചയായ മൂന്നാം ജയമാണ് ലഖ്‌നൗ ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ചുമത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് തോൽവിയുമായി ആറാം സ്ഥാനത്താണ് ലഖ്‌നൗ.