-->
സംഗീതസംവിധായകന്‍ എ.ആര്‍.റഹ്‌മാനെതിരെ ഗായകന്‍ അഭിജീത് ഭട്ടാചാര്യ. മുതിര്‍ന്ന ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും അര്‍ഹിക്കുന്ന ബഹുമാനം റഹ്‌മാന്‍ നല്‍കാറില്ലെന്നാണ് അഭിജീത്തിന്റെ ആരോപണം. വലിയ നേട്ടങ്ങളടക്കം സ്വന്തമാക്കിയ ബഹുമാന്യരായ കലാകാരന്മാരെ തന്റെ സ്റ്റുഡിയോയില്‍ മണിക്കൂറുകളോളം കാത്തിരിക്കാന്‍ റഹ്മാൻ നിര്‍ബന്ധിക്കുമെന്ന് ഗായകൻ ആരോപിച്ചു. പത്മ പുരസ്കാര ജേതാക്കളോടു പോലും റഹ്‌മാന് ബഹുമാനക്കുറവ് ആണെന്നും അതുകണ്ട് താന്‍ ഞെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കവെയാണ് റഹ്മാനെക്കുറിച്ച് അഭിജീത് മനസ്സുതുറന്നത്. 1999ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഹി ദില്‍ മേ’ എന്ന ചിത്രത്തിൽ റഹ്മാൻ ഈണമൊരുക്കിയ ഒരു ഗാനം പാടാൻ പോയപ്പോഴാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് അഭിജീത് പറഞ്ഞു.
‘പത്മശ്രീ, പത്മഭൂഷണ്‍ ജേതാക്കളെയാണ് സ്റ്റുഡിയോയുടെ താഴത്തെ നിലയിലെ ബെഞ്ചില്‍ ഇരുത്തിയത്. അത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തി. രണ്ടരമണിക്കൂറോളം കാത്തിരുന്നിട്ടും റഹ്‌മാന്‍ ഇറങ്ങിവന്നില്ല. എല്ലാവരും പരസ്പരം സംസാരിച്ച് സമയം തള്ളി നീക്കി. ഞാന്‍ എന്റെ വാച്ചിൽ നോക്കിയിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും റഹ്‌മാന്‍ വന്നില്ല. പിന്നീട് എന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പോലും റഹ്‌മാനെ കാണാന്‍ കഴിഞ്ഞില്ല. റഹ്‌മാന്റെ സഹായിയാണ് അപ്പോൾ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നത്’, അഭിജീത് ഭട്ടാചാര്യ പറഞ്ഞു.
മുൻപും എ.ആർ.റഹ്മാനെതിരെ അഭിജീത് ഭട്ടാചാര്യ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പുലർച്ചെ 3.30ന് തന്നെ വിളിച്ച് പാട്ട് റെക്കോർഡ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ഗായകന്റെ ആരോപണം. എന്നാൽ ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ പാട്ട് റെക്കോര്‍ഡ് ചെയ്യണമെന്ന് പറയുന്നതിനോടു തനിക്കു യോജിക്കാനാകില്ലെന്നും ഗായകൻ കൂട്ടിച്ചേർത്തു.