-->
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചു. ഇന്ത്യയും ചൈനയും ജപ്പാനും യൂറോപ്യന്‍ യൂണിയനും എതിരേയാണ് വ്യത്യസ്ത ചുങ്കം പ്രഖ്യാപിച്ചിരിക്കുന്നത്. അന്യായമായി ഇറക്കുമതിചുങ്കം ഈടാക്കുന്നു എന്നാരോപിച്ച് ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനമാണ് തീരുവ. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി.
ചൈനയ്ക്ക് 34 ശതമാനവും ജപ്പാന് 24 ശതമാനവും യൂറോപ്യന്‍ യൂണിയന് 20 ശതമാനവുമാണ് തീരുവ ചുമത്തിയിരിക്കുന്നത്. 10 ശതമാനുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക.
അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനമുള്ള തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്. ട്രംപിന്റെ തീരുമാനം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയ്ക്ക് മേലുള്ളത് 'ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചെന്നും ഇനി അതുണ്ടാകാന്‍ താന്‍ സമ്മതിക്കില്ലെന്നും വിമോചനദിനമെന്നും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു.
അമേരിക്കല്‍ നിര്‍മാണ മേഖല പുനരുജ്ജീവിപ്പിക്കാനും, വ്യാപാര കമ്മി കുറക്കാനും തീരുവ നടപടികള്‍ അനിവാര്യമാണെന്നും അമേരിക്ക സുവര്‍ണ കാലത്തേക്ക് മടങ്ങുന്നുവെന്നും ഇത് ചരിത്ര മുഹൂര്‍ത്തമെന്നും ട്രംപ് പറഞ്ഞു. ''നമുക്ക് മേല്‍ തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് നാം പകരചുങ്കം ചുമത്തുകയാണ്. അവര്‍ നമ്മളോട് ചെയ്തത് നാം തിരിച്ച് ചെയ്യുന്നു. അത്രമാത്രം'' ട്രംപ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ 52 ശതമാനം തീരുവയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത്. അതുകൊണ്ട് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തുന്നുവെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തീരുവ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണികള്‍ ഇടിഞ്ഞു. ഡൗ ജോണ്‍സ് സൂചിക 256 പോയിന്റും നാസ്ഡാക് സൂചിക രണ്ടര ശതമാനവും ഇടിഞ്ഞു. ഇന്ത്യയില്‍നിന്നുള്ള അലുമിനിയം, സ്റ്റീല്‍, ഓട്ടമൊബീല്‍ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്.