-->
ജിദ്ദ: മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വയും ബുധനാഴ്ചയും (മാർച്ച് 24, 25) മിതമായതിൽ നിന്ന് ശക്തമായ മഴവരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിദ്ദ, ഖുലൈസ്, ബഹ്റ, റാബിഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ കൂടുതൽ ബാധിക്കാനിടയുള്ളത്. കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളെ മുൻനിർത്തി പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് നിർദേശിച്ചു. അധികൃതർ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.
മഴ ശക്തമായാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും താമസക്കാരും പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അപകടസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഈ മഴ നാടിനും ജനങ്ങൾക്കും അനുഗ്രഹമായി മാറട്ടെയെന്ന് കാലാവസ്ഥാ കേന്ദ്രം ആശംസിക്കുകയും ചെയ്തു