-->
ചെറിയ ഒരു പനിക്ക് യുവാവിന് ചിലവായത് 10,000 രൂപ. ചെന്നൈയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ സാധാരണ പനിക്ക് ചികിത്സ തേടിയ യുവാവിനാണ് ഇത്രയധികം രൂപയോളം ചിലവായത. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. കണ്‍സള്‍ട്ടേഷന്‍, വിവിധ രക്തപരിശോധനകള്‍, മരുന്നുകള്‍ എന്നിവയ്ക്കായി ഇത്രയും വലിയ തുക ഈടാക്കിയത് നീതീകരിക്കാനാവില്ലെന്ന് യുവാവ് എക്‌സിലൂടെ വെളിപ്പെടുത്തി. ഈ സംഭവം പുറത്തുവന്നതോടെ സ്വകാര്യ ആരോഗ്യമേഖലയിലെ അമിത നിരക്കുകളെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ലക്ഷക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്.
സ്വകാര്യ ആശുപത്രികളിലെ ഈ ലാഭക്കൊള്ളയെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. സാധാരണ പനിക്കും ജലദോഷത്തിനും അനാവശ്യ പരിശോധനകളും ആന്റിബയോട്ടിക്കുകളും ഒഴിവാക്കിയാല്‍ വലിയൊരു തുക ലാഭിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ഡോക്ടര്‍മാരും സൗജന്യ ചികിത്സയും ലഭ്യമാണെന്നിരിക്കെ, എന്തിനാണ് ആളുകള്‍ ഇത്തരം കോര്‍പ്പറേറ്റ് ക്ലിനിക്കുകളെ ആശ്രയിക്കുന്നതെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സ്വാഭാവികമായും ചികിത്സാ ചിലവ് കൂടുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴും, സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ചികിത്സാ മേഖല വാണിജ്യവല്‍ക്കരിക്കപ്പെടുന്നതിലെ ആശങ്കയാണ് ഭൂരിഭാഗം പേരും പങ്കുവെക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ഭൗതിക സാഹചര്യങ്ങളില്ലാത്തതും സ്വകാര്യ ആശുപത്രികളില്‍ ധാര്‍മ്മികത കുറയുന്നതും രോഗികളെ പ്രതിസന്ധിയിലാക്കുന്നു. ആരോഗ്യ ചികിത്സ ഒരു അവകാശമാണോ അതോ കച്ചവടമാണോ എന്ന ഗൗരവകരമായ ചര്‍ച്ചയ്ക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.