-->
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നും എന്നാല്‍ ചില നേതാക്കളുടെ നിലപാട് അത് നശിപ്പിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. താന്‍ പാര്‍ട്ടിക്ക് അതീതനാണെന്ന് പറഞ്ഞ പിണറായിയുടെ അഭിപ്രായം നെഞ്ചേറ്റുന്നു. പിണറായി ആണ് പറഞ്ഞത് എന്നതുകൊണ്ട് എതിര്‍ക്കേണ്ട കാര്യമില്ലല്ലോയെന്നും പിണറായിയുടേത് തനിക്ക് പ്രോത്സാഹനമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചു. രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്നും അവർക്കും പരിമിതികൾ ഉണ്ടായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. മനസ് മടുത്ത് പോകുന്ന ആളല്ലെന്ന് താനെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി നേതാക്കൾ എന്നെ ഉപദേശിച്ചു. അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. തടസ്സമായത് ആരുടെയോ പരാതിയാണെന്നും പരാതി നല്‍കിയവരെ തനിക്ക് അറിയാമെന്നും അതിനെ കുറിച്ച് കൂടുതല്‍ ഇപ്പോള്‍ സംസാരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുമെന്നതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചത്. പാര്‍ലമെന്റിനെക്കാള്‍ ഇഷ്ടം നിയമസഭയാണ്. മന്ത്രിയാകാന്‍ ആഗ്രഹിച്ചെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് അറിയിപ്പെടുന്ന ശത്രുക്കള്‍ തനിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരുകാലത്തും ബിജെപിയില്‍ പോകില്ല. തന്റെ അച്ഛന്‍ കോണ്‍ഗ്രസിലൂടെ വളര്‍ന്നുവന്ന ആളാണ്. അത് കണ്ട് വളര്‍ന്ന ആളാണ്. ഒന്‍പതാം വയസില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രകടനം നടത്തിയ ആളാണ് താന്‍. എന്നെ ഒരു നേതാവും കണ്ട് സംസാരിച്ചിട്ടുമില്ല, ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുമില്ല. അതിന് ഗഡ്‌സ് ഉള്ള ബിജെപി നേതാക്കള്‍ ഒന്നും ഇവിടെയില്ലെന്നും സുധാകരന്‍ പറഞ്ഞു.