-->
കൊല്ലം : ഈ പ്രാവശ്യത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് അപ്രതീക്ഷിത വിജയം സമ്മാനിക്കാന്‍ കൊല്ലം ജില്ലയില്‍ ഒരു മണ്ഡലമുണ്ട് . ചാത്തന്നൂര്‍ നിയമസഭ മണ്ഡലമാണത്. സിപിഐയിലെ ജി എസ് ജയലാല്‍ ആണ് ചാത്തന്നൂരിലെ സിറ്റിംഗ് എംഎല്‍എ. കഴിഞ്ഞ രണ്ട് വട്ടവും ബിജെപി രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലമാണ് ചാത്തന്നൂര്‍.
എസ്ഐആറിന് ശേഷം ചാത്തന്നൂരിൽ 1,76,065 വോട്ടർമാരാണുളളത്. ഇതിൽ 93651 സ്ത്രീകളും 82412 പുരുഷന്മാരും 2 ട്രാൻസ് ജൻഡേഴ്സുമാണുള്ളത്. 196 ബൂത്തുകളിലായി ഇവർ വോട്ടുചെയ്യും. ഇപ്പോഴും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയുന്നതിനാൽ അന്തിമ പട്ടികയിൽ ചെറിയ മാറ്റത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ 5000 ത്തോളം വോട്ടുകൾ ഇപ്പോൾ കുറവാണ്.
2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐ നേതാവ് ജി എസ് ജയലാല്‍ ആയിരുന്നു ചാത്തന്നൂരില്‍ ഇടത് സ്ഥാനാര്‍ഥി. ബിജെപിയുടെ ബി ബി ഗോപകുമാര്‍ എന്‍ഡിഎയ്ക്കായും കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖര്‍ യുഡിഎഫിനായും മത്സരിച്ചു. ഫലം വന്നപ്പോള്‍ ജയലാല്‍ 34,407 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷം നേടി മണ്ഡലം നിലനിര്‍ത്തി.
2021-ല്‍ വീണ്ടും ജി എസ് ജയലാലും ബി ബി ഗോപകുമാറും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പക്ഷേ ജയലാലിന്റെ ഭൂരിപക്ഷം 17,206 ആയി കുറഞ്ഞു. അതായത് ഭൂരിപക്ഷം നേര്‍പകുതിയായി. ജി എസ് ജയലാലിന്റെ വോട്ട് വിഹിതത്തില്‍ കാര്യമായ ഇടിവ് കഴിഞ്ഞവട്ടം സംഭവിച്ചപ്പോള്‍ ബിജെപി ആറ് ശതമാനത്തോളം വര്‍ധനവുണ്ടാക്കി. കോണ്‍ഗ്രസിന്റെ എന്‍ പീതാംബര കുറുപ്പിന് ചാത്തന്നൂരില്‍ കാര്യമായ ചലനം 2021-ല്‍ സൃഷ്ടിക്കാനായില്ല. 2011-ല്‍ യുഡിഎഫിനായി ബിന്ദു കൃഷ്ണ മത്സരിച്ചതുമായി താരതമ്യം ചെയ്താല്‍ വന്‍ ഇടിവാണ് മണ്ഡലത്തില്‍ പിന്നീട് യുഡിഎഫിന് സംഭവിച്ചതെന്നതും ഞെട്ടിക്കുന്ന ചരിത്രം.
2026-ല്‍ മൂന്നാം അങ്കത്തിന് ചാത്തനൂരില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര് രാജേന്ദ്രനാണ് ചാത്തന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി. അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാറ്റമില്ല, തുടര്‍ച്ചയായ മൂന്നാംവട്ടവും ബി ബി ഗോപകുമാറാണ് ബിജെപി സ്ഥാനാര്‍ഥി. കുണ്ടറ മുന്‍ എംഎല്‍എ തോപ്പില്‍ രവിയുടെ മകന് സൂരജ് രവിയാണ് യുഡിഎഫിനായി മത്സരിക്കുന്നത്. ചാത്തന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ എഎപിക്കും സ്ഥാനാര്‍ഥിയുണ്ട്. അരുണ്‍ എയാണ് ആംആദ്മി പാര്‍ട്ടിക്കായി മത്സരിക്കുന്നത്.