-->
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകരാണ് അമൃത സുരേഷും സഹോദരി അഭിരാമിയും. ഇരുവരുടെയും ' അമൃതം ഗമയ' എന്ന ബാന്‍ഡിന് വലിയ ആരാധകവൃന്ദമുണ്ട്. സംഗീതത്തിനും, അഭിനയത്തിനും പുറമെ സംരംഭക കൂടിയാണ് അഭിരാമി. കൊച്ചി പനങ്ങാട് കഫെ ഉട്ടോപ്പിയ എന്ന കഫേയും അഭിരാമി നടത്തുന്നുണ്ട്. ഹോട്ടല്‍ ബിസിനസ് നടത്തുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് പറയുകയാണ് അഭിരാമി. അബ്കാരിയാവണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതായും തന്റെ കഫേയില്‍ പല ഫ്‌വേറിലുളള കളളുകള്‍ ലഭിക്കുമെന്നും അഭിരാമി പറയുന്നു. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ സംസരിക്കുകയായിരുന്നു താരം.
'ആദ്യമൊക്കെ എനിക്ക് അഭിനയമോഹമായിരുന്നു. അങ്ങനെ കുറേ അഭിനയിച്ചു. പിന്നെ ആങ്കറിങും മോഡലിങും എല്ലാമായിരുന്നു ആഗ്രഹം ഞാൻ അതൊക്കെ ചെയ്തു. കുറച്ച് കാലം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിച്ചു. ഇതിനെല്ലാം ശേഷം ബിഗ് ബോസിലേക്ക് പോയി. ചെയ്യുന്നത് എന്ത് തന്നെയായാലും അത് പൂർത്തിയാക്കാനുള്ള കഴിവ് എന്റെ സ്വഭാവത്തിന് ഇല്ല. ക്ഷമയുമില്ല. വലിയ സ്വപ്നങ്ങളിൽ പലതും നടക്കുമോയെന്ന് പോലും ഉറപ്പില്ലാത്തവയായിരുന്നു.
ഹോട്ടൽ ബിസിനസ് നടത്തുക എന്നത് എന്റെ ആഗ്രഹമായിരുന്നു. മാത്രമല്ല ഒരു അബ്കാരിയാവണമെന്ന് ഞാൻ ഇടയ്ക്കിടെ പറയുമായിരുന്നു. ഇപ്പോൾ എന്റെ കടയിൽ കള്ളുണ്ട്. പനങ്ങാടാണ് എന്റെ കഫേ ഉട്ടോപിയ ഉള്ളത്. എവിടുന്നൊക്കയോ തുടങ്ങി ഇപ്പോൾ അബ്കാരിയിൽ വന്ന് നിൽക്കുകയാണ്. അബ്കാരിയെന്ന് വിളിക്കാമോയെന്ന് എനിക്ക് അറിയില്ല. പല ഫ്ലേവറിലുള്ള കള്ളുകൾ ലഭിക്കും. മുന്തിരികള്ള്, നെല്ലിക്ക കാന്താരി കള്ള് തുടങ്ങിയവയെല്ലാമുണ്ട്. അതിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനുള്ള ശ്രമത്തിലാണ്.
അരൂരിൽ നിന്നും പാലക്കാട് നിന്നുമാണ് കള്ള് കൊണ്ടുവരുന്നത്. ഫ്രഷ് കള്ള് മാത്രമെ വിൽക്കാറുള്ളു. ഇപ്പോൾ ബിസിനസ് നന്നായി പോകുന്നുണ്ട്. കള്ള് മാത്രമല്ല നല്ല ടേസ്റ്റി ഫുഡും ലഭ്യമാണ്. മൂന്നര വർഷമായി കഫേ ഉട്ടോപിയ ആരംഭിച്ചിട്ട്. ഹോട്ടൽ ഉടമ ആയതോടെ എന്റെ ഒരു സൈഡ് സെറ്റായിയെന്ന് പറയാം. മറു വശത്ത് എന്താണെന്ന് ഞാൻ ഇനി കണ്ടെത്തണം. ഇനിയും എന്തൊക്കയോ എനിക്ക് കിട്ടാനുണ്ടെന്ന ഫീലുണ്ട്. യൂണിവേഴ്സ് എന്തൊക്കയോ എനിക്ക് തരുന്നുണ്ട്. ചിലതൊക്കെ ഞാൻ എടുത്തു. ഇനിയും ബാക്കിയുണ്ടെന്ന് കരുതുന്നു എന്നും അഭിരാമി പറഞ്ഞു.