-->
ദോഹ: ഖത്തറിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഫ്രാൻസ്. ഖത്തറിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഫ്രാൻസ്, തങ്ങളുടെ പ്രതിരോധ കരാറുകൾ പാലിച്ച് സൈനിക സഹായം ലഭ്യമാക്കുമെന്നും അറിയിച്ചു. ദോഹയിലെ ഫ്രഞ്ച് എംബസിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.ശനിയാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഫോണിൽ സംസാരിച്ച് ഐക്യദാർഢ്യം അറിയിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട്, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായും ചർച്ചകൾ നടത്തി.മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ഫ്രാൻസ് റഫാൽ യുദ്ധവിമാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, എയർബോൺ റഡാറുകൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. ഖത്തറുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഈ നീക്കം.
യുദ്ധം പൊട്ടിപ്പുറപ്പെട്ട ആദ്യ മണിക്കൂറുകളിൽ തന്നെ ഫ്രാൻസ് യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകുമെന്ന് എംബസി വ്യക്തമാക്കി.അംഗീകരിക്കാനാവാത്ത ആക്രമണങ്ങളാണ് ഖത്തറിന് നേരെ ഉണ്ടായിരിക്കുന്നത്. ഈ പ്രയാസകരമായ സാഹചര്യത്തിൽ ഖത്തറിലെ സുഹൃത്തുക്കൾക്കൊപ്പം ഫ്രാൻസ് ഉറച്ചുനിൽക്കും," എന്ന് ഖത്തറിലെ ഫ്രഞ്ച് അംബാസഡർ അർനൗഡ് പെഷൂക്സ് പറഞ്ഞു.
ഷഫീക്ക് അറയ്ക്കൽ