-->
ദോഹ: മേഖലയിൽ നിലനിൽക്കുന്ന അത്യന്തം സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾക്കിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെലിഫോണിൽ ചർച്ച നടത്തി. ഖത്തറിനും മേഖലയിലെ ഇതര രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇരുവരുടെയും സംഭാഷണം. നയതന്ത്ര പരിഹാരത്തിന് മുൻഗണന
മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും കനത്ത ഭീഷണിയാണെന്ന് അമീർ ചൂണ്ടിക്കാട്ടി. സൈനികമായ നീക്കങ്ങൾക്കപ്പുറം, പ്രതിസന്ധി പരിഹരിക്കുന്നതിനായി നയതന്ത്ര ചർച്ചകൾ ഊർജിതമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അമീർ ആവശ്യപ്പെട്ടു.പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ല
രാജ്യത്തിന്റെ സുരക്ഷയ്ക്കും ദേശീയ താൽപ്പര്യങ്ങൾക്കും ഭീഷണിയുയരുന്ന സാഹചര്യത്തിൽ, ഖത്തർ സ്വയം പ്രതിരോധിക്കുമെന്ന് അമീർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി പരമാധികാരം സംരക്ഷിക്കുന്നതിൽ ഖത്തർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഖത്തർ അമീർ ട്രംപിനെ അറിയിച്ചു.
ഇറാൻ നടത്തുന്ന നീതീകരിക്കാനാവാത്ത ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ മേഖലയിൽ കൂടുതൽ തകർച്ചകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരാനും ഇരു നേതാക്കളും തീരുമാനിച്ചു. നിലവിലെ സുരക്ഷാ സാഹചര്യങ്ങളിൽ ഖത്തറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് അംബാസഡർ നീരവ് പട്ടേൽ. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ഏറെ പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നൽകുന്ന ശക്തമായ നേതൃത്വത്തിന് അംബാസഡർ നന്ദി അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ