-->
ദോഹ:മിഡിൽ ഈസ്റ്റിലെ അപ്രതീക്ഷിത സാഹചര്യങ്ങളെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ ഖത്തർ ഉൾപ്പെടെയുള്ള 10 രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര തപാൽ ബുക്കിംഗുകൾ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു. വിമാന സർവീസ് പുനഃസ്ഥാപിക്കുന്നത് വരെ എല്ലാ വിഭാഗത്തിലുമുള്ള തപാൽ ഉരുപ്പടികൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ വിമാനങ്ങൾ ലഭ്യമല്ലാത്തതാണ് (Force Majeure) ഖത്തർ, യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, ഇസ്രായേൽ, തുർക്കി, മൊറോക്കോ, ദക്ഷിണാഫ്രിക്ക.എന്നീ രാജ്യങ്ങലേക്കുള്ള രെജിസ്റ്റർഡ് ബുക്കിങ് നിർത്താൻ കാരണം.ഈ രാജ്യങ്ങളിലേക്ക് അയക്കാൻ ഇതിനകം ബുക്ക് ചെയ്തതും എന്നാൽ ഇന്ത്യയിൽ നിന്ന് അയക്കാത്തതുമായ പാർസലുകൾ തിരികെ വാങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇതിനായി ഉപഭോക്താക്കൾ തപാൽ ബുക്ക് ചെയ്ത ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.സ്ഥിതിഗതികൾ അധികൃതർ നിരന്തരം വിലയിരുത്തി വരികയാണ്. വിമാന സർവീസുകൾ സാധാരണ നിലയിലാകുന്ന മുറയ്ക്ക് ബുക്കിംഗ് പുനരാരംഭിക്കും. മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെയാണ് തപാൽ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്.അന്താരാഷ്ട്ര കൊറിയർ സർവീസുകളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾക്ക് മരുന്നുകളോ മറ്റോ അയക്കാൻ പദ്ധതിയിടുന്നവർ നിലവിലെ യാത്രാ തടസ്സങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.
ഒമാനിലെ മസ്‌കറ്റ് വിമാനത്താവളം നിലവിൽ പ്രവർത്തിക്കുന്നതിനാൽ, അങ്ങോട്ടേക്ക് സാധനങ്ങൾ എത്തിച്ച് അവിടെ നിന്ന് റോഡ് മാർഗം യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കാൻ ചില സ്വകാര്യ ഏജൻസികൾ ശ്രമിക്കുന്നുണ്ട്.ഖത്തറിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനായി സൗദി അറേബ്യ വഴിയുള്ള കരമാർഗ്ഗമുള്ള പുതിയ ട്രാൻസിറ്റ് റൂട്ട് (Land Transit Route) കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ജിദ്ദ തുറമുഖത്തോ വിമാനത്താവളത്തോ എത്തുന്ന സാധനങ്ങൾ ട്രക്കുകൾ വഴി ഖത്തറിൽ എത്തിക്കാനാകും.ഡിഎച്ച്എൽ (DHL), ഫെഡെക്സ് തുടങ്ങിയ പ്രമുഖ കൊറിയർ സർവീസുകൾ പരിമിതമായ രീതിയിൽ ചരക്ക് നീക്കം നടത്തുന്നുണ്ട്.
ഷഫീക്ക് അറയ്ക്കൽ