-->
അന്താരാഷ്ട്ര തലത്തില്‍ വിവാദമായ ഫലസ്തീന്‍ തടവുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ക്കെതിരായ കേസ് ഒഴിവാക്കി. കേസില്‍ നടപടി അവസാനിപ്പിച്ചതായി ഇസ്രായേല്‍ സൈന്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഇറാനെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം തുടരുന്നതിനിടെയാണ് ഈ തീരുമാനം.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീരുമാനത്തെ സ്വാഗതം ചെയ്തു. പ്രോസിക്യൂഷന്‍ നടപടി കള്ളക്കഥ ആണെന്നും, ഇത് ഇസ്രായേലിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കേസ് കൈകാര്യം ചെയ്ത രീതി കുറ്റകരമായിരുന്നു എന്നും നെതന്യാഹു പറഞ്ഞു. 'ഇസ്രായേല്‍ വേട്ടയാടേണ്ടത് അതിന്റെ ശത്രുക്കളെയാണ്, അല്ലാതെ വീരയോദ്ധാക്കളെയല്ല'- നെതന്യാഹു വ്യക്തമാക്കി.
2024 ജൂലൈയില്‍ ഗാസയില്‍ ഹമാസിനെതിരെ രണ്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധകാലത്താണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തെക്കന്‍ ഇസ്രായേലിലെ സൈനിക താവളമായ സെഡെ തേയ്മാനില്‍ തടവില്‍ കഴിഞ്ഞിരുന്ന ഗാസ സ്വദേശിയായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. സംഭവത്തില്‍ അഞ്ച് സൈനികരെ കസ്റ്റഡിയിലെടുത്തു. തടവുകാരന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്.