-->
ദേശീയ അവാർഡ് ജേതാവ് കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കേരള സ്റ്റോറി 2’. ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങളടക്കം വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുന്ന രംഗങ്ങളടങ്ങിയതാണ് ഈ സിനിമയുടെ റിലീസായ ടീസര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ടീസര്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ചിത്രം ‘ബുൾഷിറ്റ് പ്രൊപ്പഗാണ്ട’ ആണെന്നാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് വിശേഷിപ്പിച്ചത്. മറ്റു പല പ്രശസ്തരും ചിത്രത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ റിലീസിന് മുൻപേ വിവാദങ്ങൾ വിട്ടൊഴിയാത്ത ‘കേരള സ്റ്റോറി 2’ വിന്റെ ടീസറിനെതിരെ രൂക്ഷവിമർശനവുമായി അവതാരക രഞ്ജിനി ഹരിദാസ്. കേരളത്തിൽ അത്തരം കാര്യങ്ങൾ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും തന്റെ പരിചയത്തില്‍ അങ്ങനെ സംഭവിക്കുന്നില്ലെന്നുമാണ് രഞ്ജിനി പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
കേരള സ്റ്റോറി 2 വിന്റെ ട്രെയിലര്‍ കണ്ടോ? എന്നാണ് രഞ്ജിനിയോട് ചോദിക്കുന്നത്. ‘കണ്ടു, നിങ്ങള്‍ കണ്ടോ, നിങ്ങളുടെ അഭിപ്രായം എന്താണ്...’ എന്ന മറുചോദ്യമാണ് താരം ചോദിക്കുന്നത്. അതിനു ശേഷം എന്താണതിനെക്കുറിച്ച് തോന്നുന്നത് എന്നായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
‘‘കേരളത്തിൽ അത്തരം കാര്യങ്ങൾ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്റെ പരിചയത്തിലങ്ങനെ സംഭവിക്കുന്നില്ല. എനിക്ക് തോന്നുന്നത് അതൊരു വിഡ്ഢിത്തം ആണെന്നാണ്....’’ രഞ്ജിനി പറഞ്ഞു.
ആദ്യത്തെ പാര്‍ട്ട് കണ്ടോ എന്ന ചോദ്യത്തിന്, ‘ആര് കാണും...’ എന്നും രണ്ടാമത്തെ കാണുമോ എന്ന ചോദ്യത്തിന് ‘എനിക്കെന്താ ഭ്രാന്തുണ്ടോ..’ എന്നും രഞ്ജിനി ചോദിക്കുന്നു.
ഇത് നമ്മുടെ ജനതയെ തെറ്റായി സ്വാധീനിക്കുമോ എന്ന ചോദ്യത്തിന്, ‘നമ്മളെയോ, ഈ മലയാളി ജനതയോ ?...മലയാളി ജനതയെ ഇന്‍ഫ്ലുവന്‍സ് ചെയ്യില്ല. എല്ലാത്തരം സിനിമയ്ക്കും സ്വാധീനിക്കാനുള്ള കഴിവുണ്ട്, അതാണ് സിനിമയുടെ പവര്‍. പിന്നെ ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ വേണോ എന്നു നോക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും ചോദിക്കേണ്ടിയിരിക്കുന്നു...’’ എന്നാണ് രഞ്ജിനിയുടെ മറുപടി. നിരവധി പേരാണ് രഞ്ജിനിയുടെ മാസ് മറുപടിക്ക് കൈയടികളും സ്നേഹവും സോഷ്യല്‍ മീഡിയയിലൂടെ നല്‍കുന്നത്. ‘മലയാളി ജനതയോ എന്ന ചോദ്യത്തിലുണ്ട് എല്ലാ മറുപടിയും,
ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ, സിനിമ നാളെ കാണുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി, സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന അവകാശവാദം ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 27-നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സുദീപ്തോ സെൻ സംവിധാനം ചെയ്ത ആദ്യ ഭാഗവും വലിയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ചിരുന്നു. രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.