-->
തെന്നിന്ത്യയിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പേര് ശരിക്കും യോജിക്കുന്ന അഭിനേത്രിയാണ് ഉർവശി. ബാലതാരമായി സിനിമാ രംഗത്തെത്തിയ ഉർവശി 1985- 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായിരുന്നു. ഏതൊരു കഥാപാത്രവും തന്റേതായ രീതിയിൽ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ ഉർവശിക്ക് കഴിയും. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും വേഷമിട്ടു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉർവശി നേടി.
ഇപ്പോഴിതാ തന്റെ ആദ്യ വിവാഹജിവിതത്തിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഉർവശി. താൻ എടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും അത് നല്ലതായിരുന്നു എന്ന് വീട്ടുകാരെ കാണിക്കാൻ ഒരുപാട് വാശി കാണിച്ചുവെന്നും ഉർവശി പറഞ്ഞു. മാറ്റങ്ങള്‍ വൈകാരികമായി തളർത്തിയപ്പോൾ അത് മദ്യപാനത്തിലേക്ക് വഴിമാറിയെന്നും താരം പറയുന്നു.
‘‘ആദ്യവിവാഹം കഴിഞ്ഞു ചെല്ലുമ്പോള്‍ ആ വീട്ടില്‍ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോർവേർഡ് ആയ ആളുകള്‍ ആണ്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു, ഡ്രിങ്ക്സ് ഒക്കെ വളരെ സരളമായി കഴിക്കുന്നവര്‍. അച്ഛനും അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് കഴിക്കുന്നു, അടിച്ചു പൊളിക്കുന്നു. പിറ്റേ ദിവസം ഹാപ്പിയായി എഴുന്നേറ്റു ജോലിക്കു പോകുന്നു. അങ്ങനെയുള്ള അന്തരീക്ഷത്തില്‍ ചെല്ലുമ്പോള്‍ ഇതൊക്കെ സാധ്യം ആണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അതിനോടെല്ലാം ഞാൻ പൊരുത്തപ്പെടാൻ ശ്രമിച്ചു. എല്ലാം കഴിഞ്ഞ് രാവിലെ വയറ്റിപ്പിഴപ്പിനായി ഓടുകയും വേണം. എല്ലാം കൂടി ചേർന്ന് ഞാന്‍ വേറൊരു ആളായി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന വിവരം അറിയാൻ ഒരുപാട് അങ്ങ് വൈകിപ്പോയി. എനിക്കിത് പ്രകടിപ്പിക്കാനും ആരുമില്ല. പിന്നെ ഞാൻ ചെയ്തത് ശരിയാണെന്ന് എന്റെ കുടുംബത്തെ കാണിക്കാനുള്ള വാശി ഒരു ഭാഗത്ത്. ഞാൻ എടുത്ത തീരുമാനം ആയിരുന്നു വിവാഹം. എല്ലാം അറിയുന്ന ആള്‍ കലച്ചേച്ചി ആയിരുന്നു. നിശബ്ദമായി അവള്‍ എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു. അതിനാല്‍ അവളുടെ ഭാഗത്തു നിന്നും നേരെയാക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. പക്ഷെ കുഴിയിലേക്ക് പൊക്കോണ്ടിരിക്കുകയാണ്, വേറൊരു ആളായി മാറുകയാണെന്ന് ഞാനെന്ന് മനസിലായി.
ഞാൻ സിനിമയില്‍ വരുമ്പോള്‍ ശ്രീദേവി മാഡത്തെകുറിച്ച് കേട്ടിട്ടുണ്ട്, ശ്രീദേവി മാഡം ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ അവര്‍ക്ക് ഡ്രിങ്സ് കൊടുക്കുമെന്ന്. കാരണം വളരെ ഹെവിയായി ജോലി ചെയ്ത് ക്ഷീണിതയായിട്ടാണ് അവർ വരുന്നത്. അതിനാല്‍ മദ്യം കൊടുത്താണ് അവരെ റിലാക്സ് ആക്കുന്നതെന്ന് അവരുടെ ഒപ്പം അഭിനയിച്ചിട്ടുള്ള നടിമാരായ രാധയും കുട്ടി പത്മിനിയും പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് ചെന്നു കയറിയ വീട്ടില്‍ നിന്നായിരുന്നു ആ അനുഭവമുണ്ടായത്. അവിടെ നിന്നും മനസിലാക്കിയത്, ജോലി കഴിഞ്ഞ് വരുമ്പോള്‍ ഒന്ന് റിലാക്സ് ചെയ്യാനാണെന്നാണ്. പിന്നെ പിന്നെ നമ്മള്‍ മാത്രം ഒറ്റയാള്‍ പട്ടാളമായി മാറുകയും, സമ്പാദ്യത്തിന് മാത്രമുള്ള ആളായി മാറി ഇഷ്ടമില്ലാതെ അതിന് പോകേണ്ടി വരികയും വന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ഇത് കൂടുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു.
ഉറക്കം നഷ്ടമായി. ഭക്ഷണം കഴിക്കാതാവുക. ഞാന്‍ മാനസികമായി ശരിയല്ലെങ്കില്‍ ആദ്യം ഉപേക്ഷിക്കുക ഭക്ഷണമാണ്. രണ്ടും കൂടി വന്നതോടെ മാനസിക നില വേറെ നിലയിലേക്കായി. ചുറ്റുപാടും മറന്നു. ഈ പ്രശ്നങ്ങള്‍ മാത്രമായി. ഉറക്കമില്ലാത്ത ഒരാള്‍ ആ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൂടും. അതില്‍ നിന്നും ഇറങ്ങുന്നത് എന്റെ പേഴ്സണല്‍ സ്റ്റാഫും സുഹൃത്തുക്കളും ചേർന്ന് തീരുമാനിച്ചതോടെയാണ്. എല്ലാവരും ചേർന്ന് ബലമായി ഇത് മാത്രമേ മാർഗ്ഗമുള്ളൂവെന്ന് പറഞ്ഞു. ആരുടേയും കുറ്റമല്ല. അവർക്ക് അങ്ങനൊരു ജീവിതം സാധിക്കുന്നുണ്ട്. എനിക്ക് സാധിച്ചിരുന്നില്ല. എന്നെ അതില്‍ നിന്നും മോചിപ്പിക്കാന്‍ അങ്ങനെ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു.
ആ സമയത്ത് എന്റെ വീട്ടില്‍ നിന്നും കുറച്ചു ആളുകള്‍ പറഞ്ഞു, സത്യം ഒന്നും പുറത്തു പറയണ്ട എന്ന്. ഞാൻ മിണ്ടാതെ ഇരുന്നത് എന്റെ കുഞ്ഞുങ്ങളെ ഓർത്തിട്ടാണ്. പക്ഷേ, മറുഭാഗത്ത് നിന്നു വന്ന വിശദീകരണങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ ആയിരുന്നില്ല. അത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ കടമയാണ് നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയെങ്കിലും അത് ചെയ്യണമെന്ന് പറഞ്ഞു.
85 മുതല്‍ 95 വരെ മലയാള സിനിമയില്‍ ആക്റ്റീവ് ആയി നിന്ന ഉർവശി എന്താണെന്ന് ഇവിടെ ഉള്ളവർക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവർത്തകർക്കും അറിയാം. അത് കഴിഞ്ഞുള്ള എന്റെ മാറ്റത്തിന്റെ കാരണവും വ്യക്തമാണ്. എന്റെ അമ്മയും എന്റെ അമ്മൂമ്മമാരുമൊക്കെ എന്നെ പഠിപ്പിച്ചിരിക്കുന്നത് തന്നെ ഒരു പെണ്‍കുട്ടി ജനിക്കുന്നതു തന്നെ അവള്‍ അച്ചടക്കമായി ജീവിക്കാനാണ് എന്നാണ്. അന്തസ്സുള്ള പേര് നേടണമെന്നുമാണ് അവര്‍ പറഞ്ഞു തരുന്നത്. എല്ലാത്തിനും അടിസ്ഥാനപരമായി ഒറ്റക്കാരണം ഭർത്താവിന്റെ വീട്ടില്‍ പോയി ജീവിക്കാൻ ഉള്ളവള്‍ ആണ് പെണ്‍കുട്ടി എന്ന രീതിയാണ്. എന്നെ വളർത്തിയത് അങ്ങനെയാണ്. ഭര്‍ത്താവിനെ മാത്രമല്ല ആ വീട്ടിലുള്ള എല്ലാവരെയും അനുസരിച്ചും അഡ്ജസ്റ്റ് ചെയ്തും ജീവിക്കണം എന്നാണ് പഠിപ്പിച്ചത്. അതിനു വേണ്ടി മാത്രമാണെന്നാണ് എനിക്കറിയാമായിരുന്നത്. ആ രീതിയില്‍ ഞാൻ ജീവിച്ചു. അത് മാറാൻ കുറേകാലം എടുത്തു. എനിക്ക് സംഭവിച്ചത് എന്താണെന്ന് പുറത്ത് പറഞ്ഞില്ല.
എനിക്ക് ഇങ്ങനെ ഒരു നിയോഗം ഉണ്ടായിരുന്നു. ആരുടെയും കുറ്റമല്ലത്. എന്റെ മകള്‍ ഇങ്ങനെ രണ്ടുപേരുടെ മകളായി ജനിക്കണം എന്നത്. ആ നിയോഗം പൂർത്തിയായി. ഇപ്പോള്‍ ഇതൊന്നും എന്നെ ബാധിക്കുന്നതേയില്ല...’’ ഉർവശി പറയുന്നു. രഞ്ജിനി ഹരിദാസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസു തുറന്നത്. താരത്തിന്റെ വാക്കുകള്‍ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർക്കിടയില്‍ ചർച്ചയാകുന്നത്. എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരുമെന്നാണ് ആരാധകർ പറയുന്നത്.