-->
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ജമാ അത്തെ ഇസ്ലാമിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് ഇപ്പോള്‍ അല്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അത് ഉണ്ടായി. എന്നാല്‍, അന്ന് ആ നിലപാടിനെ താമരശേരി രൂപത എതിര്‍ത്തു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പോയി മെത്രാനെ മാത്രമല്ല, സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി തങ്ങളെയും കണ്ട് വിഷമതകള്‍ കബൂലാക്കി.
കോണ്‍ഗ്രസും ജമാ അത്തെ ഇസ്ലാമിയുടെ പാര്‍ട്ടി ആയ വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലുള്ള സഖ്യത്തെ തീക്ഷ്‌ണമായി വിമര്‍ശിച്ച് രൂപതയുടെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസ്‌താവന ഇറക്കിയിരുന്നു. അതിനാല്‍, ഫെബ്രുവരി ആറിന് കാസര്‍ഗോട്ട് എത്തിയ സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസ് സ്വീകരിക്കും എന്ന് പറഞ്ഞതില്‍ തുടര്‍ച്ചയുണ്ട്. സി.പി.എമ്മുമായി 40 വര്‍ഷത്തെ ബന്ധത്തിന് മുത്തലാഖ് ചൊല്ലി ജമാ അത്തെ ഇസ്ലാമി കോണ്‍ഗ്രസിന്റെ പുരയില്‍ പാര്‍പ്പായി. അതുകൊണ്ട്, കേരള സുന്നികളുടെ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ സുരക്ഷിതര്‍ എന്ന് നിരീക്ഷിച്ചപ്പോള്‍ സതീശന് പിടിച്ചില്ല. കേരള കേഡര്‍ പോലീസ് ഓഫിസര്‍ ആയിരുന്ന അജിത് ദോവല്‍, കാന്തപുരം-മോദി കൂടിക്കാഴ്‌ചയില്‍ ഉണ്ടായിരുന്നത് മലയാള പരിഭാഷയ്‌ക്ക് ആകാന്‍ വഴിയില്ല.
എ.പി, ഇ.കെ. വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ കേരള മുസ്ലിംകളിലെ മുക്കാലും വരും. ബാക്കിയാണ് മുജാഹിദ്, സലഫി, ജമാ അത്തെ ഇസ്ലാമി എന്നിവ. മുസ്ലിം ലീഗിലെ പല പ്രമാണിമാരും മുജാഹിദും സലഫിയും ഒക്കെയാണ്. ഒരു പാലം അവര്‍ ജമാ അത്തെ ഇസ്ലാമിയിലേക്കും ഇട്ടിട്ടുണ്ട്. അതിനാല്‍, മുഖ്യമന്ത്രി മോഹമുള്ള സതീശന്‍ ലീഗിനെ സ്‌നേഹിച്ചും ലാളിച്ചും മുന്നോട്ട് പോയാലേ സംഗതി നടക്കൂ. മാഡത്തിനോട് സതീശന്‍ വേണ്ട എന്ന് ലീഗ് പറഞ്ഞാല്‍ ചെന്നിത്തലയില്‍ തലവര തെളിയും. അതുകൊണ്ടാണ് സതീശന്‍ ജമാ അത്തിനോട് മൊഹബത്ത് കാട്ടുന്നത്.
സതീശന്‍ ഇപ്പോള്‍ പറയുന്നത് ജമാ അത്തെ അമീര്‍ മതരാഷ്‌ട്രവാദം തള്ളിയത് കാരണം പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്നാണ്. സി.പി.എമ്മിനൊപ്പം അമീര്‍ നില്‍ക്കുമ്പോള്‍ മതേതരന്‍, കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ വര്‍ഗീയവാദി എന്ന് പറയുന്നത് ശരിയല്ല. ഇന്ത്യയിലെ ബഹുസ്വര സാഹചര്യത്തില്‍ മതമൗലികവാദം പറയില്ലെന്ന് അമീര്‍ വ്യക്‌തമാക്കിയെന്നാണ് സതീശന്‍ വാദിക്കുന്നത്. ജസ്‌റ്റിസ് കെമാല്‍ പാഷ സൗദിയില്‍ പോയി ഇന്ത്യയില്‍ നില്‍ക്കുമ്പോള്‍ നാം മതേതരത്വം പറയണം, സൗദിയില്‍ അത് വേണ്ട എന്ന് പറഞ്ഞത് പോലുള്ള 'തക്കിയ' ആണ് അത് എന്ന് സതീശന് തിരിഞ്ഞില്ലേ?
അവര്‍ കാട്ടുന്ന 'തക്കിയ'
മതരാഷ്‌ട്രവാദം ജമാ അത്തെ ഇസ്ലാമി വേണ്ടെന്ന് വച്ചോ? ഇല്ലെന്ന് സതീശന്റെ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ സംസ്‌ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് വ്യക്‌തമാക്കിയതോടെ 'തക്കിയ' പുറത്തായി. അദ്ദേഹം പറഞ്ഞത് ഇതാണ്: പ്രവാചകനാണ് ഇസ്ലാമിക റിപ്പബ്ലിക് സ്‌ഥാപകന്‍. ഉമറുല്‍ ഫാറൂഖ് ഭരിച്ചപ്പോള്‍ 15% മുസ്ലിംകള്‍ മാത്രമേ റിപ്പബ്ലിക്കില്‍ ഉണ്ടായിരുന്നുള്ളു. ബഹുസ്വരത നിലനിന്നു.
അതായത്, 15% വച്ച് ഇസ്ലാമിക റിപ്പബ്ലിക് ഉണ്ടാക്കാം. അതിലും താഴെ വെറും ഒരു ശതമാനം കൊണ്ട് കോണ്‍ഗ്രസിനെ നിയന്ത്രിക്കാം.
ജമാ അത്തെ ഇസ്ലാമിയെ കോണ്‍ഗ്രസ് വാരിപ്പുണര്‍ന്നപ്പോള്‍ ഇ.കെ. വിഭാഗം ആ നീക്കത്തെ എതിര്‍ത്തത് മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ല. കഴിഞ്ഞ ദിവസം സമസ്‌ത മുഖപത്രമായ 'സുപ്രഭാത'ത്തില്‍ അതിന്റെ മേധാവി മുസ്‌തഫ മുണ്ടുപാറ നിരീക്ഷിച്ചു: മുസ്ലിംകളില്‍ ഒരു ശതമാനത്തിന്റെ പിന്തുണ പോലും ജമാ അത്തിനില്ല. ഭരണം സ്വപ്‌നം കണ്ടുറങ്ങുന്നവര്‍ ജമാ അത്തെ ഇസ്ലാമിയെ വെളുപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. മുന്നണിയുടെ അരികു പറ്റി മതരാഷ്‌ട്രവാദം കുത്തി വയ്‌ക്കാനാണ് ജമാ അത്തിന്റെ ശ്രമം.
കോണ്‍ഗ്രസിന്റെ ഈ വികല പ്രണയത്തെ സമസ്‌തയുടെ കാസര്‍ഗോഡ് നടന്ന ശതാബ്‌ദി സമ്മേളന പ്രമേയവും വിമര്‍ശിച്ചു. മുസ്ലിംകളിലെ ഭൂരിപക്ഷം കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്ത് എത്തി എന്നര്‍ത്ഥം. തീക്കൊള്ളി കൊണ്ട് സതീശന്‍ തല ചൊറിയുന്നു.
മതരാഷ്‌ട്രവാദം സതീശന്‍ പറയും പോലെ ജമാ അത്തെ ഇസ്ലാമി ഉപേക്ഷിച്ചിട്ടില്ല. മതരാഷ്‌ട്ര സ്‌ഥാപനത്തിന് അവര്‍ ഭരണഘടനയില്‍ 1941 മുതല്‍ 1956 വരെ പ്രയോഗിച്ചത് 'ഹുക്കുമത്തെ ഇലാഹി'(അല്ലാഹുവിന്റെ അധികാരം) എന്നാണ്. ഇത് തെറ്റിദ്ധാരണ പരത്തുന്നു എന്ന് കണ്ടപ്പോള്‍, 'ഇഖാമത്തെ ദീന്‍' (ദീനിന്റെ സ്‌ഥാപനം) എന്നാക്കി. പുതിയ കുപ്പിയില്‍ പഴയ അത്തര്‍. ഇതാണ് 'തക്കിയ'. രാമന്‍ കുട്ടി എന്ന് പേര്‍ മാറ്റി അബൂബക്കര്‍ ഇസ്ലാമിക രാഷ്‌ട്രത്തിന് വാദിക്കുന്ന പരിപാടി.
സതീശന്റെ കളി മുന്‍പേ പയറ്റുന്ന സൂത്രശാലിയാണ് കെ. മുരളീധരന്‍. 2016-ല്‍ വട്ടിയൂര്‍ക്കാവില്‍ ജമാ അത്തെ ഇസ്ലാമി തനിക്ക് വോട്ട് ചെയ്‌തെന്നും 2019 മുതല്‍ അവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും മുരളി നേരത്തേ വെളിപ്പെടുത്തിയപ്പോള്‍ അത് തള്ളിയ ആളാണ് സതീശന്‍. ബി.ജെ.പിയുടെ ആനുകൂല്യത്തില്‍ വടക്കന്‍ പറവൂരില്‍ രക്ഷപ്പെടുന്ന സതീശന് ഇനി ആ ഇളവ് ബി.ജെ.പി. കൊടുക്കാതിരുന്നാല്‍ ചിത്രം മാറും. അവിടെ ദുര്‍ബലനായ ബി.ഡി.ജെ.എസ്. സ്‌ഥാനാര്‍ത്ഥിയെ ഇട്ടു കൊടുക്കുന്ന സൗജന്യം ഇനി ഉണ്ടാവില്ല എന്ന ഭയം സതീശനെ പിടി കൂടിയിട്ടുണ്ടാകണം. എന്നിട്ടും, 2016-ല്‍ ബി.ഡി.ജെ.എസ്. 28,097 വോട്ട് സതീശനെതിരേ നേടിയിരുന്നു. അതിനാല്‍, ഏത് ശൈത്താനെയും സതീശന്‍ തോളത്ത് ചുമക്കും. അത് കോണ്‍ഗ്രസിന്റെ അസ്‌തിവാരം തോണ്ടിയാല്‍ പഴി കനഗോലുവില്‍ ചാരരുത്.