Tuesday, March 10, 2026 Last Updated 15 Min 56 Sec ago English Edition
Todays E paper
Ads by Google
അമ്പലപ്പുഴ രാജഗോപാൽ
അമ്പലപ്പുഴ രാജഗോപാൽ
Sunday 22 Feb 2026 12.23 AM

ദേശപുണ്യം പകരുന്ന “ അമ്പലപ്പുഴ പള്ളിപ്പാന “യും "ദ്രവ്യകലശ"വും

പതിനഞ്ചു ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന രാപകൽ ആധ്യാത്മിക അനുഷ്ഠാനമാണ് പള്ളിപ്പാന . ലോകത്തിലെതന്നെ നാനാഭാഗങ്ങളിൽ നിന്നു മെത്തുന്ന പരസഹസ്രം ജനതയുടെ ഒരു ജന്മത്തിലെ അപൂർവ്വ ദര്ശന നിർവൃതിയാണ് പള്ളിപ്പാന.
uploads/news/2026/02/826668/Pallippana-1.jpg

അംബരനദീപുരമെന്നും, അംബരാപഗാപുരമെന്നും, ചെമ്പകശ്ശേരിയെന്നു മെല്ലാംവിഖ്യാതമായ പുണ്യപുരാതനമായ അമ്പലപ്പുഴയിൽ, ദേശത്തിന്റെ അഭിവൃദ്ധിയ്ക്കായി ആചരിയ്ക്കുന്ന "പള്ളിപ്പാന" നടന്നുവരികയാണ് . പഴയകാല കീർത്തനങ്ങളിൽ "തിരുഅമ്പലപ്പുഴ മേവുമെൻ ഹരി ഗോവിന്ദാ....''എന്നു പ്രകീർത്തിയ്ക്കുന്ന ‘അൻപെഴുന്ന പുരത്തിൽ’ പന്ത്രണ്ടുവർഷം - ഒരു പന്തീരാണ്ടുകാലം -ദേശവാസികൾ കാത്തിരുന്ന അനുഷ്ഠാനമഹോത്സവം !

തന്റെ ഭരദേവതയായ (പരദേവത )ശ്രീകൃഷ്ണ ഭഗവാന് തന്നെയും തന്റെ രാജ്യത്തെയും സർവ്വസ്വത്തുക്കളേയും പ്രജകളെയും തൃപ്പടിസമർപ്പണം നടത്തിയ നാടുവാണ ശ്രീകൃഷ്ണഭഗവദ്‌ ദാസനായ ഭക്തോത്തംസമായിരുന്ന ചെമ്പകശ്ശേരി മഹാരാജാവ് തിരുമനസ്സാണ് അമ്പലപ്പുഴ മഹാക്ഷേത്രത്തിൽ "പള്ളിപ്പാന" തുടങ്ങിവെച്ചതെന്നത് പണ്ടേ വിഖ്യാതമാണ് .

പ്രപഞ്ചനാഥനായ 'ഭഗവാൻ മഹാവിഷ്ണു' ലോക കർത്താന്തരബാഹുല്യ ങ്ങളാൽ പരിക്ഷീണനായിവന്ന നേരം ആ ക്ഷീണതയിൽനിന്നുമുണർത്താൻ ജ്യോതിഷേശ്വരനായ ശ്രീസുബ്‌രഹ്മണ്യസ്വാമി 'പള്ളിപ്പാന' നിശ്ചയിക്കുകയും അതിനായി, ജ്ഞാനികളായ ആരാധനാമന്ത്രദീക്ഷയുള്ള വേലന്മാരെ തിരഞ്ഞു ലോകംചുറ്റുകയും പരിഹാരമുണ്ടാകാതെവന്ന സാഹചര്യത്തിൽ ശ്രീപരമ ശിവൻ വേലനായും ശ്രീപാർവ്വതി വേലത്തിയായും പ്രത്യക്ഷപ്പെട്ട് പള്ളിപ്പാന നടത്തി ശ്രീമഹാവിഷ്ണുവിനെ ആലസ്യത്തിൽനിന്നുമുണർത്തി കർമ്മാർജ്‌ജിത നാക്കിഎന്നുമാണ് ഐതിഹ്യം .

uploads/news/2026/02/826668/Pallippana-3.jpg

പള്ളിപ്പാന എന്നാൽ ഭഗവാന്റെ തിരുമുൻപിലുള്ള പാട്ട് എന്നാണ്. പള്ളി എന്ന വിശേഷണം ആദരസൂചകവും ആധ്യാത്മികപരവുമാണ്. ക്ഷേത്രത്തിൽ ആരാധനാമൂർത്തി പള്ളികൊള്ളുന്നതും,ഭഗവാനെ പള്ളിയുണർത്തുന്നതും, പള്ളിക്കുറിപ്പ് (പള്ളിക്കുറുപ്പ് ) ഉണരുന്നതും, ദേവൻറെ തിരുനടയിലേക്കുള്ള പള്ളിക്കെട്ടുമെല്ലാം ഇവിടെ ചിന്തനീയമാണ്. ദേവന് (ദേവിക്ക്) വേണ്ടിയുള്ള ഒരു പ്രത്യേകതരം പാട്ടാണ് 'പാന'. ജ്ഞാനപ്പാനയും,പാനകൊട്ടിപ്പാടലും, പാനപിടിയ്ക്കലും(ദേവീപ്രീതിക്കായി നൃത്തംചെയ്യുന്നത്) പാനയോടു ചേർ ന്നുള്ള സമാന ആരാധനാപ്രയോഗങ്ങളാണ് . പറകൊട്ടിപ്പാടിയാണ് പള്ളിപ്പാന യുടെ തുടക്കം. പള്ളിപ്പാനയിലെ പ്രധാന കർമ്മ ങ്ങൾ ചെയ്യുന്നത് ഇന്നും വേലൻസമുദായത്തിൽ പെട്ടവരാണ്. പള്ളിപ്പാനയിലുടനീളം അവർക്കു കല്പിയ്ക്കുന്ന അംഗീകാരവും ആദരവും ഒന്നു വേറെതന്നെയാണ്.ഓത്തും മുറോത്തുമാണ്പള്ളിപ്പാനയിലെ മുഖ്യ കർമ്മങ്ങൾ .

പുറനാടികൾ എന്നറിയപ്പെടുന്ന ഒരു വിഭാഗം ഈ കർമ്മങ്ങളിൽ സജീവമാണ്.ദ്രാവിഡ പാരമ്പര്യത്തിൽ ഗ്രാമീണകേരളത്തിൽ നിലനിന്നിരുന്ന "വേലൻ പ്രവൃത്തി" പള്ളിപ്പാനയിലെ ഒരു അനുഷ്ഠാന കലയാണ് . ക്ഷേത്രപ്രതിഷ്ഠ സംബന്ധമായതും ആചാര അനുഷ്ഠാനസംബന്ധമായതുമായി ക്ഷേത്രത്തിനു സംഭവിച്ചിട്ടുള്ള ശ്രീകരമല്ലാത്ത സംഭവങ്ങൾ -ആചാരഅപചയ ങ്ങൾ- ഉച്ചാടനം ചെയ്യുന്നതിനായി നടത്തുന്ന ശുദ്ധിക്രിയകളുടെ ഭാഗമാണ് പള്ളിപ്പാന .

പവിത്രമായ ക്ഷേത്രഭൂമിയിൽ ഏതെങ്കിലും ആഭിചാരകർമ്മങ്ങൾ നടന്നി ട്ടുണ്ടെങ്കിൽ പള്ളിപ്പാനയിലൂടെ അത് പരിഹരിയ്ക്കപ്പെടുമെന്നാണ് . വേലന്മാർ ശുദ്ധവൃത്തരായി ഈശ്വരാർപ്പണത്തോടെ ആചാരവിധിപ്രകാരം പാനപ്പാട്ടുപാടി ദേവനെ തൃപ്തനാക്കിയുണർത്തി ചൈതന്യസംവർദ്ധക മാക്കുന്നു.

സുബ്രഹ്മണ്യസ്വാമിയുടെ നിർദ്ദേശപ്രകാരം ശ്രീപരമശിവനും ശ്രീപാർവ്വതിയും ചേർന്നാണ് ആദ്യം പള്ളിപ്പാന ആചരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഓത്തും മുറോത്തുമാണ് പള്ളിപ്പാനയിലെ പ്രധാന കർമ്മങ്ങൾ . ഓത്തുസമയത്തു ശിവസ്‌തുകികളാണ് ആലപിയ്ക്കുക . കൂത്താടികളും പുറനാടികളും എന്ന രണ്ടുവിഭാഗ ങ്ങൾ ഉൾപ്പെടുന്ന വേലന്മാരിൽ കൂത്താടികൾ പകൽ വിധിപ്രകാരമുള്ള 'ഓത്തു' നടത്തുമ്പോൾ വേലത്തികൾ രാത്രിയിൽ 'മുറോത്തു'നടത്തുന്നു . പുരാണാദികൾക്കു വിദൂഷ പരിവേഷമാണ് ചടങ്ങിൽ .

കൊല്ലവർഷം 841 -ൽ ചെമ്പകശ്ശേരി മഹാരാജാവായ ദേവനാരായണന്റെ കാലത്താണ് അമ്പലപ്പുഴയിൽ 'പള്ളിപ്പാന' ആരംഭിക്കുന്നത്. ഇന്നും അത് അഭംഗുരം യഥാവർഷങ്ങളിൽ തുടർന്നുവരുന്നു.വർഷാവർഷം മകരമാസ ത്തിൽ നടക്കുന്ന 'പന്ത്രണ്ടുകളഭം' 12കൂടുമ്പോൾ (പന്ത്രണ്ടുവർ ഷത്തിലൊരിക്കൽ) ഒരു "പള്ളിപ്പാനയും" ,പന്ത്രണ്ടുപള്ളിപ്പാനകൂടുമ്പോൾ (144വർഷത്തിലൊരിക്കൽ)ഒരു "വിജയബലി"യും അനുഷ്ഠാനപൂർവ്വം ആഘോഷിയ്ക്കുന്നു. ഇതിനുമുൻപ് 2014-ൽആണ് പള്ളിപ്പാന നടന്നത്.

ശിവസ്തുതിയോടെയാണ് പാനസ്തുതികൾ ആരംഭിയ്ക്കുന്നത് . ശൈവ വാദ്യങ്ങളാണ് പാട്ടിനു ഉപയോഗിയ്ക്കുക .കൂത്താടികളാണ് പറകൊട്ടി പ്പാട്ടിന്റെ അരങ്ങു ഭരിയ്ക്കുന്നത്. കൃഷ്ണമൃഗത്തിന്റെ കൊമ്പും കയ്യിലേന്തി ഇലഞ്ഞിത്തൂപ്പുമായി ദേവന്റെ നാമദോഷമൊഴിയ്ക്കാൻ ഉഴിച്ചിൽ നടത്തു മ്പോൾ പാളത്തൊപ്പിയും ഇലഞ്ഞിത്തൂപ്പും കുരുത്തോലകളും ചേർന്ന വേഷവിധാനത്തിൽ ചായംപൂശി ഹാസ്യാത്മകമായി പുറനാടികൾ, കൂത്താടികൾ ചെയ്യുന്ന കർമ്മങ്ങളിൽനിന്നും മറ്റുള്ളവരുടെ ശ്രദ്ധതിരിയ്ക്കു കയും വേദിയെ വിനോദാത്മകമാക്കുകയും ചെയ്യുന്നു

പ്രതിസരബന്ധനം

ക്ഷേത്രത്തിനു തിരുമുന്നിലുള്ള തൃക്കൈക്കുളത്തിനു തെക്കുകിഴക്കായി ക്ഷേത്രാങ്കണത്തിൽ പ്രത്യേക യജ്ഞശാലയൊരുക്കി പള്ളിപ്പാന്തലിൽ പ്രത്യേകപീഠത്തിൽ ആചാരപൂർവ്വം എഴുന്നള്ളിച്ചുവെച്ച 'കോയ്മവടി'യെ മുൻനിർത്തിയാണ് പാനയുടെ പൂജാകർമ്മങ്ങൾ നടക്കുന്നത് . ഈ കോയ്മ വടിയിലാണ് കാപ്പുകെട്ടുന്നത്.ഇതിനു “പ്രതിസരബന്ധനം’’എന്നാണ്പറയുക. ഓരോനേരത്തെ കർമ്മങ്ങൾകഴിയുമ്പോഴും കോയ്മവാദിയെ തിരികെയെഴു ന്നള്ളിച്ച്‌ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുപോകും . കോയ്മവടി വെക്കുന്ന സ്ഥാനത്തിന് ദക്ഷിണഭാഗത്തായി ഒരു കുഴികുഴിക്കുന്നു .കുഴിയ്ക്കുള്ളിൽ ഒരു പൂവൻ കോഴിയെ ഉഴിഞ്ഞുവിടുകയും അതിനു കുഴിക്കകത്തുതന്നെ ഭക്ഷണ സാധനങ്ങൾ ഇട്ടുകൊടുത്ത് അവിടെ ശരശയ്യാവലംബിയായ ഭീഷ്മപിതാമഹ ന്റെ രൂപം പലകയിൽ നിർമ്മിച്ചുവെച്ച് യഥാവിധി അലങ്കരിച്ച് ആ പലക കൊണ്ടു കുഴിമൂടുകയും ചെയ്യുന്നു. കഴിയിലേക്കു വായുസഞ്ചാരത്തിനുള്ള ഒരു നേരിയ സുഷിരം ഏർപ്പെടുത്തിയിരിയ്ക്കു൦.പതിനച്ചുദിനങ്ങളിലെ പള്ളിപ്പാനയുടെ കർമ്മങ്ങളുടെ സമ്പൂർണ്ണതയോടു ചേർന്ന് ഭീഷരൂപം വഹി യ്ക്കുന്ന പലകമാറ്റി കോഴിയെ പുറത്തെടുക്കുമ്പോൾ അത് ജീവനോടു കൂടിയാ ണെങ്കിൽ അടുത്ത പന്ത്രണ്ടുവർഷം ദേശത്തിനു യാതൊരുദോഷവും ഭവിയ്ക്കു കയില്ലെന്നാണ് . മറിച്ചായാൽ അടുത്ത പള്ളിപ്പാനവരെ (അടുത്ത പന്ത്രണ്ടു വർ ഷം) നാടിനു ദോഷകാലമെന്നുമാണ് ഇന്നും കണക്കാക്കിപ്പോരുന്നത് .

സ്തുതികൾ കൊണ്ടുള്ള പൂജയും കർമ്മങ്ങളും നാടിന്റെ നാഥനായ ഭഗവാന്റെ സന്നിധാനത്തിലെ തൽസ്ഥിതി ദോഷങ്ങളെ പരിഹൃതമാക്കുന്നു എന്ന് അഭിജ്ഞമതം. ഓത്ത്,മുറോത്ത്,ഭാരതംതുള്ളൽ,കാവലേറൽ,തട്ടുബലി,ദിക്കുബലി,മധുഎഴുന്നള്ളത്ത്, അടവിഎടുപ്പ്, കടുക് ബലി,കാളയും ദാരികനുംവരവ്, കാലൻപുറപ്പാട്,പാനപിടുത്തവും പാനയടിയും,വലിയ അടവി ,അന്തിപ്പേ, ഇടുപണമിടൽ എന്നിങ്ങനെ വൈവിധ്യമാർന്നതും അപൂർവ്വമായതുമായതും കൗതുകകരവുമായ ചടങ്ങുകളാണ് പള്ളിപ്പാനയുടേത് . 'കാലൻകോലം' എഴുന്നുള്ളിക്കുന്ന നാൾമുതൽ പള്ളിപ്പാനയുടെ സമാപന ദിനംവരെ ദേവന്റെ അടുത്തുതന്നെ അതിശക്തനായ ഒടിയന്റെ അവകാശി മുന്നു പ്രാവശ്യം വന്നുമടങ്ങുമെന്നാണ് പലമക്കാർ പറയുന്നതും ഇന്നും നിലവിലുള്ളതുമായ വിശ്വാസം .

uploads/news/2026/02/826668/Pallippana-2.jpg

യജ്ഞവേദിയ്ക്കഭിമുഖമായി ഏറ്റവും മുന്നിലായി പാന നടത്താൻ പാരമ്പര്യഅവകാശികളായ ആറ്‌ കുടുംബക്കാർക്കായി ആറുകുടിലുകളും തുടർന്ന് അവരോടൊപ്പമുള്ള കർമ്മികളായി വന്നിട്ടുള്ള വേലന്മാർക്കായി താൽക്കാലിക കുടിലിടങ്ങൾവേറെയുമൊരുക്കിവെച്ചിരിയ്ക്കുന്നു.പാനയിലെ കൂത്താടികളായ ചെമ്പകശ്ശേരി,കോയിക്കരി,കുന്നംകരി, ഏറമുണ്ട,നെട്ടാശ്ശേരി, അമ്പലപ്പുഴ എന്നിവരാണ് ഈ അവകാശികൾ . അതിനുപുറകിൽ ഗണകൻ ,മണ്ണാൻഎന്നിവർക്കുള്ള കുടിലുകളുണ്ട്. അമ്പലപ്പുഴ ക്ഷേത്രോത്സവമുൾപ്പടെ യുള്ള പ്രധാന ചടങ്ങുകളിൽ പ്രത്യേക സ്ഥാനീയനായ അമ്പനാട്ടുപണിയ്ക്കന് പ്രത്യേകമായി ഒരു കുടിൽ ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട് .

"ദ്രവ്യകലശം"


"നിമിത്തവിദ്യാദ്യുപപത്തി ഭേദിതം

വിശുദ്ധിസാന്നിദ്ധ്യ സമൃദ്ധികാരകം"

എന്ന് ദ്രവ്യകലശത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ച് വിശേഷിപ്പിച്ചിട്ടുണ്ട് . പള്ളിപ്പാനകഴിഞ്ഞു ഒരു ശുഭമുഹൂർത്തത്തിലാണ് ദ്രവ്യകലശം ആരംഭിയ്ക്കു ക . ഈ വിശിഷ്ട ദ്രവ്യകലശപൂജാവിധാനമഹോത്സവം എട്ടുദിവസം

പള്ളിപ്പാനനയിൽ ഏതെങ്കിലുംസാഹചര്യത്തിൽ അബദ്ധവശാൽ -അറിയാതെ -എന്തെങ്കിലും അപൂർണ്ണത സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ദോഷപരിഹാരത്തിനും പ്രതിഷ്ഠാമൂർത്തിയിൽ കൂടുതൽ ചൈതന്യം സന്നിവേശിപ്പിയ്ക്കുന്നതിനുമാണ് "ദ്രവ്യകലശം" കൊണ്ടാടുന്നത് .എന്ന് ദ്രവ്യകലശത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ച് വിശേഷിപ്പിച്ചിട്ടുണ്ട് . പള്ളിപ്പാനകഴിഞ്ഞു ഒരു ശുഭമുഹൂർത്തത്തിലാണ് ദ്രവ്യകലശം ആരംഭിയ്ക്കു ക . ഈ വിശിഷ്ട ദ്രവ്യകലശപൂജാവിധാനമഹോത്സവം എട്ടുദിവസം നീണ്ടുനിൽക്കും .

പതിനഞ്ചു ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന രാപകൽ ആധ്യാത്മിക അനുഷ്ഠാനമാണ് പള്ളിപ്പാന . ലോകത്തിലെതന്നെ നാനാഭാഗങ്ങളിൽ നിന്നു മെത്തുന്ന പരസഹസ്രം ജനതയുടെ ഒരു ജന്മത്തിലെ അപൂർവ്വ ദര്ശന നിർവൃതിയാണ് പള്ളിപ്പാന. ഏറെ പ്രാർത്ഥനാബദ്ധവും പ്രാധാന്യവുമായ ഈ അപൂർവ്വഅനുഭവ സൗഭാഗ്യത്തിന്റെ പ്രസക്തി എത്രയെന്ന് പറഞ്ഞറിയിക്കാ വതല്ല. കാപ്പുകെട്ടി ആരംഭിച്ച ചടങ്ങുകൾ ഈ മാസം 22-നു സമാപിയ്ക്കും .

-അമ്പലപ്പുഴ രാജഗോപാൽ

Ads by Google
Ads by Google
TRENDING NOW