-->
മരണമുഖത്ത് കിടക്കുന്ന ആളുകളെ സിപിആറിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന പല സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ആശുപത്രിക്കിടക്കയില്‍ മരണത്തോട് മല്ലിടുന്ന രോഗിക്ക് സി.പി.ആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ഒരു വനിതാ ഡോക്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍കയ്യടി ഏറ്റുവാങ്ങിയത്. തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ഏകദേശം 30 മിനിറ്റോളം വിശ്രമമില്ലാതെ പരിശ്രമിച്ച് ഡോക്ടര്‍ രോഗിയെ രക്ഷിച്ചു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മോണിറ്ററിലെ ഗ്രാഫുകള്‍ മാറുന്നതും ഡോക്ടറുടെ ആത്മസമര്‍പ്പണവും കണ്ട് 'യഥാര്‍ത്ഥ ഹീറോ' എന്ന് വിശേഷിപ്പിച്ച് ആയിരക്കണക്കിന് ആളുകളാണ് വീഡിയോ പങ്കുവെച്ചത്. ഒരു ജീവന്‍ രക്ഷിക്കാനായി നടത്തുന്ന തീവ്രശ്രമം എന്ന നിലയില്‍ വലിയ വൈകാരിക പിന്തുണയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍, വീഡിയോ ആഘോഷിക്കപ്പെടുമ്പോഴും മെഡിക്കല്‍ രംഗത്തുള്ളവര്‍ക്കിടയില്‍ ഇത് വലിയ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഐ.സി.യുവിനുള്ളില്‍ ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരാണ് അനുവാദം നല്‍കിയത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സാധാരണയായി സി.പി.ആര്‍ എന്നത് ഒരു ടീം വര്‍ക്കാണെന്നും, ഒരാള്‍ തനിച്ച് അരമണിക്കൂറോളം ഇത് ചെയ്യുന്നത് പ്രായോഗികമല്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ പശ്ചാത്തല സംഗീതവും എഡിറ്റിംഗും ചേര്‍ത്ത ഇത്തരം വീഡിയോകള്‍ മെഡിക്കല്‍ എത്തിക്‌സിന് നിരക്കാത്തതാണെന്നും, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നിമിഷങ്ങളെ സോഷ്യല്‍ മീഡിയ കണ്ടന്റിനായി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വിമര്‍ശകര്‍ പറയുന്നു.
സാങ്കേതികമായ വശങ്ങള്‍ പരിശോധിക്കുമ്പോള്‍, കൃത്യമായ ഇടവേളകളില്‍ ആളുകള്‍ മാറിമാറി നല്‍കേണ്ട ഒന്നാണ് സി.പി.ആര്‍ എന്നത് ശാസ്ത്രീയ സത്യമാണ്. വീഡിയോയുടെ ആധികാരികത തെളിയിക്കുന്ന ആശുപത്രി വിവരങ്ങളോ മറ്റ് രേഖകളോ ലഭ്യമല്ലാത്തതും ഇതിന്റെ വിശ്വാസ്യത കുറയ്ക്കുന്നു. മാനുഷികമായ അര്‍ത്ഥത്തില്‍ ഒരു ഡോക്ടറുടെ സേവനം അഭിനന്ദനാര്‍ഹമാണെങ്കിലും, വൈകാരികമായ ദൃശ്യങ്ങള്‍ക്കപ്പുറം അതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം കൂടി തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം വീഡിയോകള്‍ അന്ധമായി വിശ്വസിക്കുന്നതിന് മുന്‍പ് അവയുടെ സത്യസന്ധത പരിശോധിക്കണമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.