-->
ജനകീയ പ്രക്ഷോഭം ഫലം കണ്ടു. കാസർകോട് ആരിക്കാടി ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര റോഡ് ഹൈവേ സഹമന്ത്രി ഹർഷ് മൽഹോത്ര. വിഷയം പഠിക്കാൻ സമിതിയെ രൂപീകരിച്ചു ടോൾപ്ലാസയുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമാകുകയും നിയമപോരാട്ടവുമായി ടോൾപ്ലാസ വിരുദ്ധസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത് ആരിക്കാടി ടോൾപ്ലാസയുടെ പ്രവർത്തനം നിർത്താൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു.
ടോൾ പിരിക്കുന്നതിനെതിരേ ജനകീയ സമരസമിതി ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജി ഈ മാസം 11-ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നടപടി. ഇതോടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ ദേശീയപാതയിൽ ആരിക്കാടിയിലും തലപ്പാടിയിലും രണ്ടിടങ്ങളിൽ ടോൾ നൽകേണ്ടിവരുന്ന ബാധ്യതയിൽനിന്ന് വാഹനയാത്രക്കാർ ഒഴിവാക്കപ്പെടും. ഇനി തലപ്പാടിയിൽമാത്രം ടോൾ നൽകിയാൽ മതിയാകും.
നിലവിൽ ആരിക്കാടി ടോൾപ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽനിന്ന് ഫാസ്റ്റ് ടാഗ് വഴി ടോൾ ഈടാക്കുന്നുണ്ട്. വാഹനയാത്രക്കാരിൽനിന്ന് നേരിട്ട് ടോൾ പിരിക്കാനുള്ള ദേശീയപാതാ അധികൃതരുടെ ശ്രമത്തെ സമരസമിതി പ്രതിഷേധത്തിലൂടെ തടഞ്ഞിരുന്നു.