-->
സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. എസ്.പി വെങ്കിടേഷിനൊപ്പമുളള ഓര്‍മകള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പങ്കുവച്ചു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കുറിപ്പ്:
വെങ്കിടേഷ് സാറുമായി ചേർന്ന ആദ്യത്തെ ചിത്രം 'എന്നോടിഷ്ടം കൂടാമോ'. ഹൃദയത്തോട് ചേർത്തുവച്ച സംഗീതകാരൻ ! മദ്രാസിൽ പല പല സിനിമകൾക്കായി ഞങ്ങൾ ഒത്തുചേർന്നു. സൂപ്പർഹിറ്റ് പാട്ടുകൾ അനായാസമായി തോന്നിയവ പോലും ഹിറ്റുകൾ! ഉദാഹരണം "നീലക്കണ്ണാ നിന്നെക്കണ്ടു ഗുരുവായൂര്‍നടയില്‍ ". പൈതൃകത്തിലെ 'വാൽക്കണ്ണെഴുതിയ മകരനിലാവിൽ' എഴുതും മുമ്പ് ട്യൂണിന് "ഏതാവത് example ഇരിക്കാ." എന്ന് ചോദിച്ചു. ഞാൻ ജയരാജിന്റെ മുമ്പിൽ വെച്ച് "കർപ്പകവല്ലീ നിൻ" എന്ന സൗന്ദരരാജൻ ഗാനം പാടി. ജയരാജ് ഓക്കെ. ഉടൻ വന്നു ട്യൂൺ, വാൽക്കണ്ണെഴുതിയ ഗാനം മുഴുമിച്ചു. പടം വന്നു. എനിക്കും വെങ്കിടേഷിനും സംസ്ഥാന അവാർഡ്.ഞാൻ തിരക്കഥയെഴുതി ജയരാജ് സംവിധാനം ചെയ്ത 'സോപാന'ത്തിലും വെങ്കിടേഷിന്റെ സുന്ദര ഗാനങ്ങളായിരുന്നു. വാത്സല്യം, സൗഭാഗ്യം, കൗരവർ തുടങ്ങി ഒരുപാട് സ്നേഹചിത്രങ്ങളുടെ ഓർമ്മകൾ ബാക്കിയാക്കി പ്രിയസ്നേഹിതൻ വിടവാങ്ങിയിരിക്കുന്നു. ആദരാഞ്ജലികൾ.
ചെന്നൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു എസ്.പിവെങ്കിടേഷിന്റെ മരണം. 150ല്‍ അധികം മലയാള ചലച്ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ഈണം നല്‍കിയത്. തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.