-->
താൻ പറഞ്ഞെന്ന രീതിയിൽ വ്യാജ പ്രചരണം നടക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രിയിലെ സൗകര്യം കണ്ട് പ്രസവം നിർത്തിയ യുവതി വീണ്ടും പ്രസവിക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞെന്നായിരുന്നു സോഷ്യൽമീഡിയയിലെ പ്രചാരണം. ഇത്തരം കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടത്തെക്കുറിച്ച് ഞാൻ ആവർത്തിച്ച് പറയാറുണ്ട്.
എന്നാൽ താഴെ പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നു. സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത്. നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും. അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും. ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.