Sunday, March 15, 2026 Last Updated 54 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 08.14 AM

വീണാജോര്‍ജ്ജ് പരിയാരം മെഡിക്കല്‍ കോളേജ് വിട്ടു ; തുടര്‍ചികിത്സ തിരുവനന്തപുരത്ത്

uploads/news/2026/02/827519/veena.jpg

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിവിട്ടു. തുടര്‍ ചികിത്സ തിരുവനന്തപുരത്ത് നടത്തും. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി തന്നെ ഡിസ്ചാര്‍ജ്ജ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വാഹനത്തില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കഴിഞ്ഞദിവസം ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു.

പരുക്ക് ഭേദമായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനം. ആരോഗ്യനില മെച്ചപ്പെടുകയും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കഴിഞ്ഞദിവസം മന്ത്രിയുടെ പരുക്കുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നിരുന്നു. മന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രിയുടെ പരിക്കിനെ കുറിച്ചുള്ള വിവരവും അതിന്റെ പേരില്‍ മന്ത്രിയോട് മര്യാദ കാണിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പോസ്റ്റ്.

എന്നാല്‍ ഈ ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഐസിയുവില്‍ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു എന്നാണ് ആക്ഷേപം. കഴുത്തിന് ഗുരുതര പരുക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്‌തെന്നാണ് വിമര്‍ശനം. അതേസമയം ഇന്നലെ വൈകിട്ട് കെ.എസ്.യു. ജില്ലാസെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതായും വിവരമുണ്ട്. അതേസമയം ആരോഗ്യമന്ത്രിക്ക് നേരെ നടന്നത് കരുതിക്കൂട്ടിയുള്ള വധശ്രമമാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐഎം.

എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒന്നും മന്ത്രിയെ കെ.എസ്.യു. പ്രവര്‍ത്തകര്‍ നേരിട്ട് കയ്യേറ്റം ചെയ്യുന്നതിന്റെ തെളിവുകള്‍ ഇല്ല. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്തുവിടുന്നവര്‍ക്ക് ഇന്നലെ കെഎസ്യു പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പയിനും നടത്തുന്നുണ്ട്. ശക്തിയായ പ്രതിഷേധവുമായി എസ്എഫ്‌ഐ യും ഡിവൈഎഫ്‌ഐ യും ഇന്നലെ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW