-->
വില്ലനായും നായകനായുമൊക്കെ പ്രേക്ഷകമനസ്സിലിടം നേടിയിട്ടുള്ള ബാലയുടെ ഭാര്യ എന്ന നിലയിലാണ് ഡോ. എലിസബത്ത് ഉദയനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. ഗായിക അമൃതയുമായുള്ള ദാമ്പത്യം പിരിഞ്ഞ ശേഷം ശാരീരികമായും മാനസികമായും തളര്‍ന്ന ബാലയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് എലിസബത്താണ്. എന്നാല്‍ പിന്നീട് ഈ ദാമ്പത്യവും തകര്‍ന്നു പോയി, നാലാമതായി തന്റെ മാമന്റെ മകള്‍ കോകിലയെ ബാല വിവാഹവും ചെയ്തു.
അതിനു ശേഷമാണ് ബാലയില്‍ നിന്നുണ്ടായ മാനസികവും ശാരീരികവുമായുള്ള പീഡനങ്ങളെക്കുറിച്ച് എലിസബത്ത് തുറന്നു സംസാരിച്ചത്. ബാലയുടെ പേരില്‍ എലിസബത്ത് കേസും കൊടുത്തിരുന്നു. തകര്‍ന്നടിഞ്ഞ ജീവിതം പിന്നീട് മനക്കരുത്തിലൂടെ എലിസബത്ത് തിരിച്ചു പിടിക്കാനും തുടങ്ങി. ഫെയ്സ്ബുക്കിലൂടെ തന്റെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള എലിസബത്തിനെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ സ്നേഹിക്കുന്നത്. ദാമ്പത്യ ജീവിതത്തിന് അവസാനം കുറിച്ചശേഷം തന്റെ ഉപരി പഠനവും മറ്റുമായി തിരക്കിലാണ് എലിസബത്ത് പിജി ചെയ്യുന്നത് അഹമ്മദാബാദിലെ ഒരു ആശുപത്രിയിലാണ്. പഠനത്തിനും ജോലിക്കും ഒപ്പം യുട്യൂബ് വ്ലോഗിങ്ങും ചെയ്യുന്നുണ്ട് എലിസബത്ത്. ഒരു മിഠായി കഷ്ണം പേഷ്യൻസില്‍ ആരെങ്കിലും സന്തോഷത്തോടെ വെച്ച് നീട്ടിയാല്‍പോലും എലിസബത്ത് അക്കാര്യം സോഷ്യല്‍മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ ഫെയ്സ്ബുക്കിലൂടെ എലിസബത്ത് പങ്കിട്ട ഒരു കുറിപ്പാണ് ആരാധകരും ഫോളോവേഴ്സും ഏറ്റെടുക്കുന്നത്. വികാരങ്ങളെ അടിച്ചമർത്തുന്നതിനേക്കാള്‍ പ്രകടപ്പിക്കുന്നതാണ് നല്ലതെന്നും പണ്ട് സിനിമകളില്‍ താരങ്ങള്‍ കരയുന്നത് കാണുമ്പോള്‍ ആർക്കെങ്കിലും ഇങ്ങനെ കരയാൻ പറ്റുമോയെന്ന് ചിന്തിച്ചിരുന്ന ആളാണ് താനെന്നും എന്നാല്‍ സ്വന്തം ജീവിതത്തില്‍ ചില സന്ദർഭങ്ങള്‍ ഉണ്ടായപ്പോള്‍ ആ ചിന്ത മാറിയെന്നും എലിസബത്ത് കുറിക്കുന്നു.
‘‘അഞ്ച് വർഷങ്ങള്‍ക്ക് മുമ്പുവരെ സിനിമകളിൽ അഭിനേതാക്കൾ കരയുന്നത് വളരെ നാടകീയവും യാഥാർത്ഥ്യബോധമില്ലാത്തതുമാണെന്ന് എനിക്ക് തോന്നിയിരുന്നു. ഇതൊക്കെ ഉള്ളതാണോ യഥാർത്ഥ ജീവിതത്തില്‍ ഇങ്ങനെയൊക്കെ ഉണ്ടോ ഒരിക്കലും അതൊന്നും ഉണ്ടാകില്ല എന്നാണ് തോന്നിയിരുന്നത്. ആരാണിങ്ങനെ കരയുന്നത്? എന്നായിരുന്നു അപ്പോഴൊക്കെ എന്റെ ചിന്ത.
പക്ഷെ ഇന്ന് ഞാൻ മനസിലാക്കുന്നു... നമ്മുടെ ഏറ്റവും ഇരുണ്ട നിമിഷങ്ങളില്‍ നമ്മള്‍ യഥാർത്ഥത്തില്‍ അങ്ങനെ തന്നെ കരയാറുണ്ട്. വിശ്വാസമില്ലാത്ത ആളുകളുടെ മുന്നില്‍ നമ്മള്‍ സ്വയം പിടിച്ചുനിർത്തി നമ്മുടെ ദൗർബല്യം മറയ്ക്കുന്നു. എന്നാല്‍ സുരക്ഷിതമാണെന്ന് തോന്നുന്ന ഒരു സ്ഥലത്ത് അവരുടെ അടുത്തെത്തുമ്പോള്‍, നമുക്ക് സുരക്ഷിതത്വം തോന്നുന്ന ഒരാളുടെ കൂടെയാകുമ്പോൾ, ഉള്ളില്‍ ഒളിപ്പിച്ചുവെച്ച എല്ലാം പുറത്തുവിട്ട് കൂടുതല്‍ ശക്തമായും അലമുറയിട്ടും നമ്മള്‍ കരയുന്നു.
വികാരങ്ങളെ അടിച്ചമർത്തുന്നതിനേക്കാള്‍ കരയുന്നത് വളരെ നല്ലതാണെന്ന് ഞാൻ ഇപ്പോള്‍ വിശ്വസിക്കുന്നു. നമ്മുടെ ഒക്കെ ഉള്ളിന്റെ ഉള്ളില്‍ നാമെല്ലാവരും സ്വതന്ത്രമായി ഉറക്കെ കരയാനും കരഞ്ഞ് കരഞ്ഞ് എല്ലാം വിട്ടുകളയാൻ ആഗ്രഹിക്കുന്നവരാണ്. ഇതുപോലെ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ?...’’ എന്നാണ് എലിസബത്ത് ഉദയന്‍ കുറിച്ചിരിക്കുന്നത്. ഡോക്ടറിന്റെ പോസ്റ്റ് വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. പലരും പോസ്റ്റിനു താഴെ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും കുറിച്ചിട്ടുമുണ്ട്.