-->
കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി 18 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍. പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാലാണോ സമൂഹം മിണ്ടാതിരിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്. ആരും ഒന്നും ചോദിക്കുന്നില്ല, പ്രതിഷേധിക്കുന്നില്ല എന്നത് വേദനിപ്പിക്കുന്നതാണെന്നും താരം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നുണ്ട്.
18 വയസ്സ് മാത്രം പ്രായമുള്ള ഒരു മകനെ നാലുപേർ ചേർന്ന് തലക്ക് അടിച്ച് കൊന്നിരിക്കുന്നു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അവൻ. അച്ഛനും അമ്മക്കും ആരോഗ്യ പ്രശ്നങ്ങളുള്ള കുടുംബം… ആ വീട്ടിന്റെ പ്രതീക്ഷയായിരുന്ന ഒരു ജീവൻ ഇങ്ങനെ അവസാനിച്ചു.
പക്ഷേ അതിൽ വേദനകരമായത് എന്താണെന്നറിയാമോ? സമൂഹം മിണ്ടാതിരിക്കുന്നു. ആരും ചോദിക്കുന്നില്ല… ആരും പ്രതിഷേധിക്കുന്നില്ല.
ഇന്നത്തെ കാലത്ത് ആളുകൾക്ക് മറ്റുള്ളവരുടെ സ്വകാര്യ ജീവിതം നോക്കാനും വിമർശിക്കാനും സമയം ഒരുപാടുണ്ട് ഉണ്ട്.
പക്ഷേ ഒരു 18 വയസ്സുകാരന്റെ ജീവൻ പോയപ്പോൾ ആ വേദനയെ കുറിച്ച് സംസാരിക്കാൻ പലർക്കും സമയം ഇല്ല.ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത? ഒരു മനുഷ്യന്റെ ജീവന് വില ഇത്രയാണോ?നമ്മൾ ഇന്ന് മിണ്ടാതിരുന്നാൽ നാളെ മറ്റൊരു 18 വയസ്സുകാരൻ കൂടി ഇങ്ങനെ കൊല്ലപ്പെടും. അപ്പോൾ കൂടി സമൂഹം മിണ്ടാതിരിക്കുമോ? അനുമോള്‍ കുറിച്ചു.
ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ഹരി കൃഷ്ണന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അഞ്ചു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മര്‍ദനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു.