-->
കണ്ണൂര്‍: സ്വന്തം കുഞ്ഞിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കടലില്‍ എറിഞ്ഞുകൊന്ന കേസില്‍ മാതാവ് ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാല്‍ ഭര്‍ത്താവിന് നല്‍കണമെന്നും കോടതി പറഞ്ഞു. വിധി സമൂഹത്തിന് പാഠമാകണമെന്നും ഒരമ്മയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ നേരത്തേ ശരണ്യയുടെ കാമുകനെ കോടതി തെളിവില്ലെന്ന കാരണത്താല്‍ വെറുതേ വിട്ടു.
2020 ഫെബ്രുവരി 17 നായിരുന്നു ശരണ്യ മകന്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ വിയാനെ തയ്യില്‍ത്തീരശത്ത പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയശേഷം കടലില്‍ എറിഞ്ഞത്. ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ഭീത്തിയില്‍ നിന്നും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരണ്യയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടതെങ്കിലും പ്രതിക്ക് മുന്‍പ് കേസുകള്‍ ഇല്ലെന്നതും പ്രതിയുടെ പ്രായവും കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.
കുഞ്ഞിനെ സ്വന്തം ജീവന്‍ കൊടുത്തും പരിപാലിക്കുന്നതാണ് പ്രകൃതിനിയമമെന്നും എന്നാല്‍ ശരണ്യ കാട്ടിയത് അതിന് എതിരാണെന്നും കോടതി വിലയിരുത്തി. ഹയര്‍ സെക്കണ്ടറിവരെ പഠിച്ച ശരണ്യ നിരക്ഷരയല്ലെന്നും ഒന്നരവയസ്സുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ഒന്നുമറിയാത്ത പോലെ വീട്ടിലെത്തി കിടന്നു. രാവിലെ അയല്‍വാസികള്‍ക്കൊപ്പം തെരച്ചില്‍ നടത്തുമ്പോഴും ഭാവവ്യത്യാസം ഇല്ലായിരുന്നെന്നും ഇത് സമൂഹ മനസ്സാക്ഷിക്കേറ്റ ആഘാതമാണെന്നും കോടതി പറഞ്ഞു.
കേസില്‍ നേരത്തേ രണ്ടാംപ്രതിയൂം കാമുകനുമായ നിധിനെ തെളിവില്ലെന്ന കാരണത്താല്‍ വിട്ടയച്ചു. ഗൂഡാലോചന കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ, സഹായം തുടങ്ങിയ കുറ്റങ്ങളായിരുന്നു നിധിനെതിരേ ചുമത്തിയിരുന്നതെങ്കിലൂം കുറ്റാരോപണങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ കുറ്റം സമ്മതിച്ച് പറഞ്ഞത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് കേസില്‍ ശിക്ഷ വിധിച്ചത്.