Thursday, March 12, 2026 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 01.22 PM

മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയാ തലവന്‍ കൊല്ലപ്പെട്ടു ; എല്‍ മെന്‍ചോ മരിച്ചത് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍

uploads/news/2026/02/826869/el-men-cho.jpg

മെക്‌സിക്കോ സിറ്റി: കുപ്രസിദ്ധ മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവനായ, എല്‍ മെന്‍ചോ എന്ന പേരില്‍ അറിയപ്പെടുന്ന നെമേസിയോ റുബന്‍ ഒസിഗുവേര കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ജലിസ്‌കോയില്‍ വെച്ച് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് എല്‍ മെന്‍ചോയെ സൈന്യം വധിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ സൈന്യം പ്രത്യേക ഹെലിക്കോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തെങ്കിലും മരണമടഞ്ഞു.

സംഭവത്തിന് പിന്നാലെ മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും വ്യാപക അക്രമമുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേനയും കാര്‍ട്ടല്‍ അംഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജലിസ്‌കോ പ്രദേശത്തുതന്നെ വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും അക്രമികള്‍ വാഹനങ്ങള്‍ക്ക് തീയിടുകയും റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

മെക്‌സിക്കന്‍ സൈന്യത്തിന്റെ പ്രത്യേക സൈനിക നടപടിയിലാണ് എല്‍ മെന്‍ചോ കൊല്ലപ്പെട്ടത്. 'ജലിസ്‌കോ ന്യൂ ജനറേഷനല്‍ കാര്‍ട്ടല്‍' എന്ന മയക്കുമരുന്ന് കാര്‍ട്ടലിന്റെ തലവനായിരുന്നു എല്‍ മെന്‍ചോ. യുഎസിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്‍ട്ടലായ അവര്‍ മയക്കുമരുന്ന് കടത്തിന് പിന്നാലെ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിരുന്നു.

വടക്കേ അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയായിരുന്നു എല്‍ മെന്‍ചോ. വളരെ കുറഞ്ഞ കാലം കൊണ്ടാണ് സംഘം മെക്‌സിക്കോയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സിന്‍ഡിക്കേറ്റ് ആയി മാറിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ നടപടികള്‍ ശക്തമാക്കാന്‍ മെക്‌സിക്കോയ്ക്കുമേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് എല്‍ മെന്‍ചോയെ വധിച്ചുകൊണ്ടുള്ള മെക്‌സിക്കന്‍ സൈനികനടപടി ഉണ്ടാകുന്നത്.

മെന്‍ചോയെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് 15 മില്യണ്‍ ഡോളറാണ് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്. എല്‍ മെന്‍ചോയുടെ കാര്‍ട്ടലിനെ വിദേശ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു. എല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയിലുള്ള അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിതരായിരിക്കാന്‍ യുഎസ് ആവശ്യപ്പെട്ടു. കാനഡയും തങ്ങളുടെ പൗരന്മാരോട് സുരക്ഷിതരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW