-->
ഇറാൻ തട്ടിയെടുത്ത ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം. വേഗത്തിൽ നടപടികൾ പൂർത്തിയാക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടു. എംടി വാലിയൻ്റ് റോറിലെ ഇന്ത്യക്കാരായ ജീവനക്കാരോട് ബന്ധപ്പെടാൻ അടിയന്തര അനുമതി വേണമെന്നും ആവശ്യപ്പെട്ടു. ദിബ്ബ പോർട്ടിൽ വച്ച് കഴിഞ്ഞ ഡിസംബറിലാണ് ഇന്ധനക്കടത്ത് ആരോപിച്ച് കപ്പൽ കസ്റ്റഡിയിലെടുത്തത്. ഇന്ത്യക്കാരായ ജീവനക്കാരുടെ കുടുംബം മോചനം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു.
അന്താരാഷ്ട്ര അതിർത്തിയിൽ വച്ച് ഡിസംബർ 8നാണ് യുഎഇ കമ്പനിയുടെ കീഴിലുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തത്. 6000 മെട്രിക് ടണ്‍ ഇന്ധനം മോഷ്ടിച്ചു കടത്തി എന്നായിരുന്നു ആരോപണം. കപ്പലിൽ ശേഖരിച്ചിരുന്ന ഭക്ഷണം തീർന്നതോടെ, ബന്ദികളാക്കപ്പെട്ട ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും നൽകണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബന്ദർ അബ്ബാസിലെ കോൺസുലേറ്റ് കപ്പലുടമകളുമായും ഇറാനിലെ ഏജന്റുമാരുമായും ബന്ധപ്പെട്ട് കപ്പലിലേക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തര സാഹചര്യം കലുഷിതമായതോടെയാണ് ജീവനക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്. കപ്പലിൽ ആകെയുള്ള 18 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്.