-->
ഇറാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ഭീഷണികളെ പുച്ഛിച്ചുതള്ളി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാന്‍റെ യുദ്ധത്തിന് വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുകളെ പൂർണ്ണമായും അവഗണിച്ച ട്രംപ്, അലി ലാരിജാനിയെ തനിക്ക് അറിയില്ലെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്നും വ്യക്തമാക്കി.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ടെഹ്‌റാനിലെ പ്രമുഖ വ്യക്തിത്വമായി ഉയർന്നുവന്ന സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ പ്രസ്താവനകളോടായിരുന്നു ട്രംപിന്‍റെ ഈ രൂക്ഷ പ്രതികരണം.
ഇറാന്‍റെ 'നിരുപാധിക കീഴടങ്ങൽ' എന്ന തന്‍റെ ആവശ്യത്തിൽ മാറ്റമില്ലെന്നും സൈനിക നടപടികൾ തുടരുമെന്നും ട്രംപ് ആവർത്തിച്ചു. ഇറാൻ നേതൃത്വം ഇപ്പോൾ അങ്ങേയറ്റം ദുർബലമായ അവസ്ഥയിലാണെന്നാണ് വൈറ്റ് ഹൗസിന്‍റെ വിലയിരുത്തൽ. മിഡിൽ ഈസ്റ്റ് മുഴുവൻ പിടിച്ചെടുക്കാൻ ശ്രമിച്ച ഇറാൻ, അമേരിക്കയുടെ ശക്തമായ ഇടപെടലുകളെത്തുടർന്ന് അയൽരാജ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ നിർബന്ധിതരായെന്നും ട്രംപ് അവകാശപ്പെട്ടു.