-->
ദോഹ:ഖത്തർ മലയാളികളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ ‘പ്രവാസി ദോഹ’ സംഘടനയുടെ രക്ഷാധികാരി കൂടിയായിരുന്ന എം. ടി. വാസുദേവൻ നായരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കൃതികള ആസ്‌പദമാക്കി നടത്തിയ പ്രബന്ധരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
അമൽ ഫെർമിസിനാണ് ഒന്നാംസ്ഥാനം. ശോഭ നായർ രണ്ടാംസ്ഥാനവും നേടി.ഒന്നാം സമ്മാന ജേതാവായ അമൽ ഫെർമിസ് തൃശൂർ സ്വദേശിനിയാണ്. നിലവിൽ ഖത്തറിൽ ദോഹ അക്കാദമി ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായി പ്രവർത്തിക്കുന്ന അവർ ദോഹയിലെ അറിയപ്പെടുന്ന ഹെന്ന ആർട്ടിസ്റ്റുമാണ്. ‘സങ്കടദ്വീപ്’ എന്ന ചെറുകഥാസമാഹാരവും ‘നിനവിൻ നിലാവഴികൾ’ എന്നഓർമ്മക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സങ്കടദ്വീപ്’ എന്ന കൃതിക്ക് ബഷീർ സ്മാരക പുരസ്കാരവും പി. കുഞ്ഞിരാമൻ നായർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
രണ്ടാം സമ്മാന ജേതാവായ ശോഭ നായർ ആലപ്പുഴ ജില്ലയിലെ പഴവീട് സ്വദേശിനിയാണ്. അധ്യാപകരായ മാതാപിതാക്കളുടെ മകളായ അവർ
കഴിഞ്ഞ മുപ്പത് വർഷമായി കുടുംബസമേതം ഖത്തറിൽ താമസിക്കുന്നു. ദീർഘകാലം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശോഭ നായർ ഖത്തറിലെ മലയാളി കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. 2021-ൽ ‘നാരങ്ങാ മിഠായികൾ’ എന്ന ആദ്യ കഥാസമാഹാരവും ‘കനൽ ചുട്ട പാഥേയം’ എന്നകവിതാസമാഹാരവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മത്സര വിജയികൾക്ക് ദോഹയിൽ നടക്കുന്ന എം. ടി. അനുസ്മരണ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. തീയതിയും സ്ഥലവും പിന്നീട് അറിയിക്കുമെന്ന്പ്രവാസി ദോഹ ഭാരവാഹികൾ അറിയിച്ചു.
ഷഫീക്ക് അറക്കൽ