-->
കോഴിക്കോട്: സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹഭാഗങ്ങള്‍ വിജിലിന്റേതെന്ന് കണ്ടെത്തല്‍. ഡിഎന്‍എ പരിശോധനയിലാണ് ശരീരഭാഗം വിജിലിന്റേതാണെന്ന് കണ്ടെത്തിയത്. കണ്ണൂരിലെ റീജിണല്‍ ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലം എലത്തൂര്‍ പൊലിസിന് ലഭിച്ചു.
അമ്മയുടെയും സഹോദരന്റെയും ഡിഎന്‍എ സാംപിളുകളുകളുമായി സാമ്യമെന്ന് കണ്ടെത്തി. 2019 മാര്‍ച്ച് 24ന് കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ വിജില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഒരു മിസ്സിങ് കേസായി തുടങ്ങിയ അന്വേഷണമാണ് കൊലപതാകമാണെന്ന് കണ്ടെത്തിയത്. ആറ് വര്‍ഷത്തിന് ശേഷമായിരുന്നു വിജില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസില്‍ ഉണ്ടായിരിക്കുന്ന നിര്‍ണ്ണായക കണ്ടെത്തലാണ് ഇത്.
കേസില്‍ മൂന്ന് പ്രതികളാണ് അറസ്റ്റിലായത്. വിജിലിന്റെ സുഹൃത്തുക്കളായ ഒന്നാം പ്രതി നിഖില്‍, രണ്ടാം പ്രതി രഞ്ജിത്ത്, മൂന്നാം പ്രതി ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നായിരുന്നു വിജില്‍ കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്.
വിജില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയും സുഹൃത്തുക്കള്‍ സരോവരത്തെ ചതുപ്പില്‍ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ പ്രതികള്‍ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയിലധികം നടത്തിയ തിരച്ചിലിലാണ് സരോവരത്തെ ചതുപ്പില്‍ നിന്ന് വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. മൃതദേഹങ്ങള്‍ കെട്ടിത്താഴ്ത്താനുപയോഗിച്ച കല്ലുകളും കണ്ടെത്തിയിരുന്നു.