-->
മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒമാനിൽ നടത്തിയ ഘോഷയാത്രയിലെ പ്രദർശനങ്ങൾ വിവാദമായതിൽ വിശദീകരണവുമായി സംഘാടകരായ ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്.
പ്രദർശനത്തിൽ മൃഗങ്ങളുടെ കോലം ഉൾപ്പെടുത്തിയത് പരമ്പരാഗത കൃഷിരീതികളെ പ്രതിനിധീകരിച്ചാണെന്നും മതപരമായ അർത്ഥമില്ലെന്നുമാണ് വിശദീകരണം. തെറ്റിധാരണകൾക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
'ഒമാൻ ഡെയിലി ഒബ്സർവർ' ഉൾപ്പടെയുള്ള പത്രങ്ങളിലാണ് വിശദീകരണവും ഖേദപ്രകടനവുമായി ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ പരസ്യം. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുക്കിയ ഘോഷയാത്രയിൽ വാദ്യങ്ങളും മേളങ്ങളും പ്രച്ഛന്ന വേഷങ്ങളും മൃഗകോലങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഈ കോലങ്ങൾ വിവാദമായി. ഇത്തരം ബിംബങ്ങൾ തെറ്റായ സന്ദേശമാണെന്നും നിയന്ത്രിക്കണമെന്നും ഉള്ള രീതിയിൽ ഒമാനിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനവും ചർച്ചയും ആയി. പിന്നാലെയാണ് ഈ കോലത്തിന് മതപരമായ അർത്ഥമില്ലെന്നും നിലമുഴുന്നതിന്റെ കാർഷിക പ്രതിരൂപമാണെന്നുമാണ് വിശദീകരണം നൽകിയത്.