-->
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനും ഗായകനും എഴുത്തുകാരനുമായ കൈതപ്രം ദാമോധരന്‍ നമ്പൂതിരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. 1969-70 കാലത്തെ തന്റെ ഒരു ചിത്രമാണ് കൈതപ്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ആ ചിത്രം എടുത്ത സമയത്തിന്റെ പ്രത്യേകതയും ആ സമയത്തെ ഒരുപിടി ഓര്‍മകളും കൈതപ്രം ചിത്രത്തിനൊപ്പം കുറിച്ചു.
കൈതപ്രം പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം:
1969- 70 കാലത്തെ ഞാനാണ് ഈ ചിത്രത്തിൽ. കൃത്യമായ സംഗീത പഠനവും സാധകവും പൂഞ്ഞാർ കാഞ്ഞിരമറ്റം കോവിലത്തെ തേവാരവും നടത്തവും ചിട്ടയുമൊക്കെയുള്ള ജീവിതകാലം. മുറ്റത്തെ പുൽപായിലിരുന്ന് മതിലിനോട് ചേർന്നെടുത്ത ചിത്രത്തിന്റെ പശ്ചാത്തലം ഇപ്പോഴുമോർമയുണ്ട്. എന്നാലും ഇംഗ്ലീഷ് പഠനവും മറ്റും മോഹിച്ച കാലം- നഷ്ടസ്വപ്നങ്ങളായി.
വിവേകാനന്ദ സാഹിത്യ സർവ്വസ്വം എല്ലാ വോള്യവും വായിച്ചു തീർക്കുമ്പോൾ എന്റെ സമപ്രായക്കാരനായ ഒരാളും കൂടെയുണ്ടായിരുന്നു. വായന കഴിഞ്ഞു സ്വാമിജിയുടെ ഉദ്‌ബോധനമറിഞ്ഞു ആ യുവാവ് രാമകൃഷ്ണമഠത്തിൽ പോയി സന്യാസം സ്വീകരിച്ചു. ഞാൻ അടുത്തുവരെയെത്തിയെങ്കിലും സന്യാസത്തിന്റെയത്രയും തീവ്രമായ പഠനത്തിലേർപ്പെട്ടു. ജീവിതത്തിന്റെ ഗതി മാറി ഗായകനും എഴുത്തുകാരനും സിനിമാക്കാരനുമായി.
ഈയിടെ ഏതോ സദസ്സിൽ ആ സന്യാസിവര്യനെ വീണ്ടും കണ്ടു. അദ്ദേഹമാണ് ഈ ഓർമ പുതുക്കിയത്.
കൈതപ്രം പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. അന്ന് അങ്ങ് സന്യാസം സ്വീകരിച്ചുവെങ്കില്‍ നമുക്ക് ഇത്ര മനോഹര ഗാനങ്ങള്‍ ലഭിക്കില്ലായിരുന്നുവെന്ന് ആരാധകര്‍ കുറിച്ചു. വേറെ മേഖലയിലേക്ക് പോകാതിരുന്നത് മലയാളത്തിന്റെ പുണ്യമാണെന്നും ധാരാളം പേര്‍ അഭിപ്രായപ്പെട്ടു.