-->
ന്യൂഡൽഹി: അമൃത്സറിലെ സുവർണക്ഷേത്രത്തിൽ 1984ൽ ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരം നടത്തിയ ഓപറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്പി ചിദംബരം. ആ തീരുമാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരുന്നില്ലെന്നും തെറ്റായ തീരുമാനത്തിലൂടെ ഇന്ദിരയ്ക്ക് തന്റെ ജീവൻ തന്നെ വിലയായി നൽകേണ്ടിവന്നുവെന്നും ചിദംബരം പറഞ്ഞു.
ഹിമാചൽ പ്രദേശിലെ കസൗളിയിൽ നടന്ന സാഹിത്യോത്സവ ചടങ്ങിൽ പത്രപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ 'ദേ വിൽ ഷൂട്ട് യു മാഡം' എന്ന പുസ്തകത്തെകുറിച്ചുള്ള ചർച്ച മോഡറേറ്റ് ചെയ്യുന്നതിനിടെയായിരുന്നു ചിദംബരത്തിന്റെ പരാമർശം. സുവർണക്ഷേത്രം തിരിച്ചുപിടിക്കാനുള്ള ഓപറേഷൻ ബ്ലൂസ്റ്റാർ സൈനിക നീക്കം തെറ്റായ മാർഗമായിരുന്നു. . ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഇന്ദിരയുടെ മാത്രം തെറ്റായിരുന്നില്ല. സൈന്യം, പോലീസ്, രഹസ്യാന്വേഷണ വിഭാഗം, സിവിൽ സർവീസ് എന്നിവരുടെ കൂട്ടായ തീരുമാനമായിരുന്നു അത്' എന്നാണ് ചിദംബരം പറഞ്ഞത്.
അതേസമയം ഓപറേഷൻ ബ്ലൂ സ്റ്റാർ വിഡ്ഢിത്തമായിരുന്നുവെന്ന് കോൺഗ്രസിന് മനസിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നുവെന്ന് ബിജെപി പരിഹസിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തിന്റെ ഫലമായാണോ എന്ന് കോൺഗ്രസ് പറയുമോ എന്നായിരുന്നു ബിജെപി വക്താവ് അമിത് മാളവ്യയുടെ പ്രതികരണം. വിഷയം രാഷ്ട്രീയ ആയുധമാക്കി ഉയർത്താനാണ് ബിജെപിയുടെ ശ്രമം. എന്നാൽ മുതിർന്ന നേതാവിന്‍റെ വെളിപ്പെടുത്തലിൽ വെട്ടിലായിരിക്കയാണ് കോണ്‍ഗ്രസ്.