Wednesday, March 11, 2026 Last Updated 26 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 07.48 AM

ഗുരുതരമായി ചികിത്സയിലിരുന്ന 61 കാരിയും മരിച്ചു ; മരണം 41 ആയി, ഗൂഡാലോചന ആരോപിച്ച് ടിവികെ

uploads/news/2025/09/803182/TVK.jpg

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി ചികിത്സയില്‍ കഴിഞ്ഞ 65 കാരിയും മരണമടഞ്ഞതോടെ ദുരന്തത്തിനിരയായവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. മരണപ്പെട്ടവരില്‍ പത്ത് കുട്ടികളും പതിനാറ് സ്ത്രീകളും 12 പുരുഷന്മാരും പൊലീസുകാരും ഉള്‍പ്പെടുന്നു.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തന്നെ കാണാന്‍ എത്തിയവര്‍ക്ക് നേരെ വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.
28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. റാലിയില്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എക്സ് പോസ്റ്റിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. കരൂരിലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ത്ത് ഹൃദയം വിങ്ങുകയാണെന്നും അവരുടെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണെന്നും വിജയ് പറഞ്ഞു.

അവരുടെ കുടുംബത്തിലെ അംഗം എന്ന നിലയിലാണ് നഷ്തടപരിഹാര തുക നല്‍കുന്നതെന്നും ഈ ഘട്ടത്തില്‍ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്. നൂറോളംപേര്‍ക്കു പരുക്കേറ്റു. റാലിയിലെ ദുരന്തത്തിനു പിന്നില്‍ ഡി.എം.കെയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ച ടി.വി.കെ, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയോ കേസ് സി.ബി.ഐയ്ക്ക് കൈമാറുകയോ ചെയ്യണമെന്ന് കോടതിയോട് ആവശ്യപ്പെട്ടതായി ടി.വി.കെയുടെ നിയമ വിഭാഗം സംസ്ഥാന കോര്‍ഡിനേറ്റര്‍ അറിവഴകന്‍ പറഞ്ഞു. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും. 'ദുരന്തത്തിനു തൊട്ടുമുമ്പ് റാലിക്കുനേരേ കല്ലേറുണ്ടായി. പോലീസ് ലാത്തി വീശി. ഭരണകക്ഷിയുടെ കരൂര്‍ ജില്ലയിലെ ചില നേതാക്കള്‍ നടത്തിയ ഗൂഢാലോചന സംഭവത്തിനു പിന്നിലുണ്ട്. പ്രദേശവാസികളില്‍ നിന്ന് ഇതു സംബന്ധിച്ചു വിവരങ്ങള്‍ ലഭിച്ചു. സി.സി.ടിവി ദൃശ്യങ്ങളും ഞങ്ങളുടെ പക്കലുണ്ട്.

സംസ്ഥാന ഏജന്‍സിയല്ല അന്വേഷിക്കേണണ്ടത്. സ്വതന്ത്ര അന്വേഷണം വേണം. പോലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ വ്യവസ്ഥകളൊന്നും ഞങ്ങള്‍ ലംഘിച്ചിട്ടില്ല. മധുര, ട്രിച്ചി, അരിയല്ലൂര്‍, തിരുവാരൂര്‍, നാഗപട്ടണം, നാമക്കല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ടി.വി.കെ. നിരവധി പരിപാടികള്‍ നടത്തി. കരൂരില്‍ ഇത് എങ്ങനെ സംഭവിച്ചു എന്നിതിലാണു സംശയം.'- അറിവഴകന്‍ പറഞ്ഞു.

ഗൂഢാലോചനാ ആരോപണത്തോടു ഡി.എം.കെ. പ്രതികരിച്ചില്ല. സംഭവം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു ഡി.എം.കെ. വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകുമെന്നും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആദ്യം അവരുടെ പാര്‍ട്ടി നേതൃത്വം എങ്ങനെ പെരുമാറിയെന്ന് ആത്മപരിശോധന നടത്തണമെന്നും ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞു.

കരൂറില്‍ കല്ലേറ് നടന്നിട്ടില്ലെന്നും പോലീസ് ലാത്തി വീശിയിട്ടില്ലെന്നും ക്രമസമാധാനച്ചുമതലയുള്ള തമിഴ്‌നാട് എ.ഡി.ജി.പി: എസ്. ഡേവിഡ്‌സണ്‍ അറിയിച്ചു. ടി.വി.കെയാണു മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതെന്നും അദ്ദേഹം പറഞ്ഞു. കരൂര്‍ റാലിക്കായി ഉച്ച മുതല്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നതായി സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പക്ഷേ വിജയ് വൈകുന്നേരം ഏഴു മണിയോടെയാണ് എത്തിയത്.

ഏകദേശം 10,000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയില്‍ 27,000 പേര്‍ തടിച്ചുകൂടി. കൂടുതല്‍ ആളുകള്‍ എത്തുന്നതിനു വേണ്ടി മനപൂര്‍വമായിരുന്നു കാലതാമസമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, തങ്ങളുടെ വീഴ്ചയല്ല ഗതാഗതപ്രശ്‌നങ്ങളാണു കാലതാമസത്തിനു കാരണമെന്നു ടി.വി.കെ. നേതാക്കള്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW