-->
യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ മാസം ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയത് ഇന്ത്യക്ക് ഹ്രസ്വകാലത്തേക്ക് വേദനയുണ്ടാക്കിയേക്കാം, പക്ഷേ, അത് യു.എസ്സിന് ദീര്‍ഘകാല നഷ്‌ടം വരുത്താനാണ് സാധ്യത. ഒരു പ്രധാന പങ്കാളിയെ ദുര്‍ബലമാക്കുകയും, പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും, ഡോളറില്‍ വ്യാപാരം നടത്തുന്നതില്‍നിന്നുള്ള മാറ്റത്തിന് വേഗം കൂട്ടുകയും ചെയ്യുന്നതിലൂടെ, ട്രംപ് അമേരിക്കയുടെ സാമ്പത്തിക സ്വാധീനത്തെയും, ചൈനയെ്‌ക്കതിരായ സുരക്ഷാ നീക്കമായി റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പ്രസിഡന്റുമാര്‍ പിന്തുടര്‍ന്ന ഇന്തോ-പസഫിക് തന്ത്രത്തെയും ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്.
ഈ തീരുവയുടെ തീവ്രത കാരണവും, ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി എന്ന തോന്നല്‍ മൂലവും, തീര്‍ച്ചയായും ഇന്ത്യക്കാര്‍ ഇതിനോട് ദേഷ്യത്തോടും വിഷമത്തോടുമാണ് പ്രതികരിച്ചത്. റഷ്യന്‍ എണ്ണ കുറഞ്ഞ വിലയ്‌ക്ക് വാങ്ങി യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് പണം നല്‍കിയെന്നു പറഞ്ഞ് ട്രംപ് അധികമായി 25% പിഴ ചുമത്തുകയായിരുന്നു. റഷ്യന്‍ ഊര്‍ജ ഇറക്കുമതിയെ ആശ്രയിക്കുന്ന ചൈനയും യൂറോപ്യന്‍ യൂണിയനും ഈ വിധിയില്‍നിന്ന് രക്ഷപ്പെട്ടു.
ഇതിന്റെ ഫലമായി, ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥക്ക് ഹ്രസ്വകാലത്തേക്ക് ദുരിതമുണ്ടാകും. അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി, അത് കയറ്റുമതിയുടെ 20%വും ജി.ഡി.പിയുടെ രണ്ടു ശതമാനത്തിലധികവും വരും. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്‌ട്രോണിക്‌സ് എന്നിവയ്‌ക്ക് ഒഴിവാക്കലുകള്‍ ഉണ്ടെങ്കില്‍പോലും, യു.എസ്സിലേക്ക് കയറ്റി അയയ്‌ക്കുന്ന സാധനങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും ഇപ്പോള്‍ 50% തീരുവ ബാധകമാണ്. തുണിത്തരങ്ങള്‍, ചെമ്മീന്‍, വജ്രം, വാഹന ഘടകങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍. ഇവയെല്ലാം ചെറുകിട പട്ടണങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുള്ളതും അധ്വാനശേഷി കൂടുതലുള്ളതുമായ മേഖലകളാണ്. തൊഴില്‍ നഷ്‌ടം യുവ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കും.
യു.എസ്. തീരുവകള്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച 30-80 ബേസിസ് പോയിന്റുകള്‍ കുറയ്‌ക്കുമെന്ന് വിശകലന വിദഗ്‌ദ്ധര്‍ കണക്കാക്കുന്നു. ദുര്‍ബലമായ വ്യാപാരമുണ്ടായിട്ടും, സമീപ ദശാബ്‌ദങ്ങളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ ആറു ശതമാനത്തില്‍ കൂടുതല്‍ ശരാശരി വാര്‍ഷിക നിരക്കില്‍ വളര്‍ന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഒരു വിപണിയെന്ന നിലയിലും നിക്ഷേപത്തിന്റെയും സാങ്കേതികവിദ്യയുടെയും ഉറവിടമെന്ന നിലയിലും അമേരിക്ക ഈ വളര്‍ച്ചാ കഥയിലെ ഒരു പ്രധാന ഘടകമായിരുന്നു. അതേസമയം, യു.എസ്. കമ്പനികള്‍ ഇന്ത്യയുടെ മത്സരാധിഷ്‌ഠിതമായ വിതരണക്കാരെ ആശ്രയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ട്രംപിന്റെ ഈ തീരുവകള്‍ ഈ പരസ്‌പരബന്ധത്തെ തകര്‍ക്കാന്‍ സാധ്യതയുണ്ട്.
തുകല്‍ മുതല്‍ പ്രിസിഷന്‍ എന്‍ജിനീയറിങ് വരെ യു.എസ്. വിതരണ ശൃംഖലകള്‍ക്ക് അത്യന്താപേക്ഷിതമായ ഇന്ത്യന്‍ സാധനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നത് അമേരിക്കന്‍ നിര്‍മാതാക്കള്‍ക്കും ഉപഭോക്‌താക്കള്‍ക്കും ചെലവും വിലയും വര്‍ധിപ്പിക്കും. ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്തെ പണപ്പെരുപ്പത്തിനെതിരായ വോട്ടര്‍മാരുടെ ദേഷ്യമാണ് ട്രംപിന്റെ തിരിച്ചുവരവിന് ഭാഗികമായി വഴിയൊരുക്കിയത് എന്നതുകൊണ്ട്, ഇത്തരം ഒരു നയം സ്വയം പരാജയപ്പെടാന്‍ സാധ്യതയുണ്ട്. തീരുവ കാരണം ഉണ്ടാകുന്ന വില വര്‍ധന ട്രംപിന്റെ രാഷ്‌ട്രീയ സ്വാധീനം ഇല്ലാതാക്കും.
റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള പിഴയും അത്രതന്നെ ദീര്‍ഘവീക്ഷണമില്ലാത്തതാണ്. കുറഞ്ഞ വിലയ്‌ക്ക് റഷ്യന്‍ അസംസ്‌കൃത എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്‌തത് ആഗോള എണ്ണ വിലയെ മിതമാക്കി, ഇത് പരോക്ഷമായി പാശ്‌ചാത്യ സമ്പദ്‌വ്യവസ്‌ഥകള്‍ക്ക് പ്രയോജനം ചെയ്‌തു. ഇങ്ങനെ വാങ്ങുന്നതു പെട്ടെന്ന് നിര്‍ത്തുന്നത് വില വര്‍ധനവിന് കാരണമാകും, ഇത് ഒപെക്കിനോ യു.എസ്. ഷെയ്‌ല്‍ നിര്‍മാതാക്കള്‍ക്കോ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയില്ല. വര്‍ധിച്ച ഊര്‍ജച്ചെലവ് ലോകമെമ്പാടുമുള്ള പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യും യു.എസ്സില്‍ ഉള്‍പ്പെടെ, ഇത് ട്രംപിന്റെ സാമ്പത്തിക അജന്‍ഡയെ കൂടുതല്‍ ദുര്‍ബലമാക്കും.
ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര കമ്മിയിയുടെ പേരില്‍ ട്രംപ് ഭരണകൂടത്തിനുള്ള രോഷം കൂടുതല്‍ വിശാലമായ നേട്ടങ്ങളെ അവഗണിക്കുന്നു. നിക്ഷേപ വരുമാനം, പ്രതിരോധ വില്‍പ്പന, റോയല്‍റ്റികള്‍, വിദ്യാഭ്യാസ സേവനങ്ങള്‍ എന്നിവ കണക്കിലെടുത്താല്‍, യു.എസ്സിനാണ് കൂടുതല്‍ നേട്ടം. യു.എസ്സിലെ ഏറ്റവും വലിയ വിദേശ വിദ്യാര്‍ഥി സമൂഹമായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളറാണ് യു.എസ് സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് നല്‍കുന്നത്.
കൂടാതെ, യു.എസ്. ടെക് സ്‌ഥാപനങ്ങള്‍ ഇന്ത്യന്‍ പ്രതിഭകളെ ആശ്രയിക്കുന്നു. അതേസമയം കുറഞ്ഞ നിരക്കില്‍ ഐടി പിന്തുണ, ഡിസൈന്‍, അക്കൗണ്ടിങ്, ഉപഭോക്‌തൃ സേവനം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധിക്കുന്ന ആഗോള ശേഷി കേന്ദ്രങ്ങളുടെ ഹബ്ബായി ഇന്ത്യ മാറിയത് അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുന്ന ഘടകമാണ്.. ഈ പരസ്‌പരം ബന്ധപ്പെട്ടിട്ടുള്ള ആവാസവ്യവസ്‌ഥയെ അസ്‌ഥിരപ്പെടുത്താന്‍ തീരുവകള്‍ക്ക് സാധിക്കും.
ഒരുപക്ഷേ ഏറ്റവും പ്രധാനമായി, അതിവേഗം വളരുന്ന ഉപഭോക്‌തൃ വിപണിയായ ഇന്ത്യയില്‍ 2030 ആകുമ്പോള്‍ 800 ദശലക്ഷം ആളുകള്‍കവിയുമെന്ന് പ്രതീക്ഷിക്കുന്ന മധ്യവര്‍ഗത്തില്‍നിന്നുള്ള ബിസിനസ് വരുമാനം നഷ്‌ടപ്പെടുന്നത് അമേരിക്കയ്‌ക്ക് ദീര്‍ഘകാലത്തേക്ക് വലിയ നഷ്‌ടമുണ്ടാക്കും.
അവസാനമായി, ഉയര്‍ന്ന തീരുവകള്‍ ചുമത്തി ഇന്ത്യയെ അകറ്റുന്നത് ഭൂമിശാസ്‌ത്രപരമായ അപകടസാധ്യതകള്‍ക്ക് കാരണമാകും. രണ്ട് പതിറ്റാണ്ടായി, തുടര്‍ച്ചയായ യു.എസ് ഭരണകൂടങ്ങള്‍ ക്വാഡ് പോലുള്ള സംരംഭങ്ങളിലൂടെയും വര്‍ധിപ്പിച്ച ഇന്റലിജന്‍സ് പങ്കിടലിലൂടെയും ചൈനക്കെതിരായ ഒരു തന്ത്രപരമായ പ്രതിരോധമെന്ന നിലയില്‍ ഇന്ത്യയെ വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്.
കഠിനാധ്വാനത്തിലൂടെ നേടിയ ആ പുരോഗതി ഇപ്പോള്‍ അപകടത്തിലാണ്. അടുത്തിടെ നടന്ന ഷാങ്‌ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും കൂടിക്കാഴ്‌ച നടത്തി, ഇത് ഇന്ത്യയുടെ ബഹുസഖ്യ നയം പിന്തുടരാനുള്ള ത്വര വ്യക്‌തമാക്കുന്നു. ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുന്നത് അമേരിക്ക അതിന്റെ ഇന്തോ-പസഫിക് തന്ത്രത്തിലൂടെ ലക്ഷ്യമിട്ടതിന്റെ നേര്‍വിപരീതമാണ്. മുന്‍ യു.എസ് അംബാസഡര്‍ നിക്കി ഹേലി അടുത്തിടെ മുന്നറിയിപ്പ് നല്‍കിയത് പോലെ, 'ചൈനയെ നേരിടാന്‍, അമേരിക്കയ്‌ക്ക് ഇന്ത്യയില്‍ ഒരു സുഹൃത്ത് ഉണ്ടായിരിക്കണം.'
ഇതിനോടോപ്പം, ആദ്യത്തെ അഞ്ച് ബ്രിക്‌സ് അംഗങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ യു.എസ്. മേധാവിത്വത്തെ ചെറുക്കുക എന്ന പൊതു ലക്ഷ്യത്തില്‍ ഒരുമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ട്രംപിന്റെ കഠിനമായ നയങ്ങള്‍, തീരുവകള്‍ ഉള്‍പ്പെടെ, ഡോളറിനെ ഒഴിവാക്കുന്നതിനും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം സാധ്യമാക്കുന്നതിനും ബദല്‍ പേയ്‌മെന്റ് സംവിധാനങ്ങളും മറ്റ് ക്രമീകരണങ്ങളും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചു.
ഈ രംഗത്ത് ഭാഗികമായ പുരോഗതിയുണ്ടാക്കിയാല്‍പോലും അതിന് ദൂരവ്യാപകമായ സ്വാധീനമുണ്ടാകും. ലോകത്തിലെ റിസര്‍വ് കറന്‍സിയെന്ന നിലയിലുള്ള ഡോളറിന്റെ പദവി മൂലം കുറഞ്ഞ വിലയില്‍ കടമെടുക്കാനും സ്വതന്ത്രമായി ഉപരോധം ഏര്‍പ്പെടുത്താനുമുള്ള കഴിവ് യു.എസ്സിനുണ്ട്. തീരുവകളെ ആയുധമാക്കുകയും വളര്‍ന്നുവരുന്ന ശക്‌തികളെ ശത്രുക്കളാക്കുകയും ചെയ്യുന്നതിലൂടെ, ആഗോള വ്യാപാരത്തിലും മൂലധന പ്രവാഹത്തിലും ഡോളറിന്റെ പിടി ദുര്‍ബലപ്പെടുത്തുകയാണ് അമേരിക്ക ചെയ്യുന്നത്.
ട്രംപിന്റെ തീരുവകളെ കയറ്റുമതി വിപണികള്‍ വൈവിധ്യവല്‍ക്കരിച്ചും ആഭ്യന്തര വ്യവസായത്തെ ശക്‌തിപ്പെടുത്തിയും ഇന്ത്യനേരിടണം. ആവശ്യമായ പരിഷ്‌കാരങ്ങള്‍ വേദനാജനകമായിരിക്കാം, പക്ഷേ അവ ഇന്ത്യയെ കൂടുതല്‍ സ്വയംപര്യാപ്‌തമാക്കാനും ഏഷ്യന്‍ വ്യാപാര ബന്ധങ്ങള്‍ ശക്‌തിപ്പെടുത്താനും യൂറോപ്പിലും ആഫ്രിക്കയിലും പങ്കാളിത്തം വികസിപ്പിക്കാനും സഹായിക്കും.
എന്നാല്‍, ഇന്ത്യയുമായുള്ള വിശ്വാസം വീണ്ടെടുക്കുന്നത് യു.എസ്സിന് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. ഭൂരാഷ്‌ട്രപരമായ പ്രശ്‌നങ്ങളില്ലാതെ സമ്മര്‍ദം ചെലുത്തി ഇളവുകള്‍ നേടിയെടുക്കാന്‍ കഴിയുന്ന ചെറിയ സമ്പദ്‌വ്യവസ്‌ഥകളില്‍നിന്ന് വ്യത്യസ്‌തമായി, ഇന്ത്യക്ക് 146 കോടി ജനസംഖ്യയുണ്ട്, കൂടാതെ ഒരു ബഹുധ്രുവ ലോകത്ത് ഒരു പ്രധാന ശക്‌തിയാകാനുള്ള ആഗ്രഹവുമുണ്ട്. ട്രംപിന്റെ ശിക്ഷാപരമായ തീരുവകള്‍ ഇന്ത്യ പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല.
അമേരിക്കക്കാരും അത് മറക്കില്ല. ഇന്ത്യക്ക് മേലുള്ള ട്രംപിന്റെ തീരുവകള്‍ ഹ്രസ്വകാല രാഷ്‌ട്രീയ നേട്ടങ്ങള്‍ നല്‍കിയേക്കാം, പക്ഷേ അവ ഒരു വളര്‍ന്നുവരുന്ന വ്യാപാര പങ്കാളിയെ അകറ്റുകയും ഡോളറിന് ബദലുകളെ പ്രോത്സാഹിപ്പിക്കുകയും വിതരണ ശൃംഖലകളെ തകര്‍ക്കുകയും ഒരു സുപ്രധാന വിപണിയിലേക്കുള്ള പ്രവേശനം അപകടത്തിലാക്കുകയും ചെയ്യുന്നതിലൂടെ ദീര്‍ഘകാല യു.എസ്. താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. ഇന്ത്യ അതിനനുസരിച്ച് മാറുകയും കൂടുതല്‍ പ്രതിരോധശേഷിയുള്ളവരായി ഉയര്‍ന്നുവരുകയും ചെയ്യും. എന്നാല്‍, തങ്ങളുടെ സാമ്പത്തിക, ഭൗമരാഷ്‌ട്രീയ താല്‍പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമായ ഒരു പങ്കാളിത്തം പാഴാക്കി എന്ന് യു.എസ്സിന് തിരിച്ചറിയേണ്ടി വരും.
(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണറാണ് ലേഖകന്‍.)