-->
ഇംഫാല്‍: വംശീയകലാപം പൊട്ടിപ്പുറപ്പെട്ട് രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരില്‍. 8500 കോടി രൂപയുടെ വികസനപദ്ധതികള്‍ക്കു തുടക്കമിടുന്ന പ്രധാനമന്ത്രി, തലസ്ഥാനമായ ഇംഫാലിലും ചുരാചന്ദ്പൂരിലും കലാപബാധിതരുമായി കൂടിക്കാഴ്ച നടത്തുമെന്നു സംസ്ഥാന ചീഫ് സെക്രട്ടറി പുനീത്കുമാര്‍ ഗോയല്‍ അറിയിച്ചു.
കുകി, മെയ്‌തെയ് വംശജര്‍ തമ്മില്‍ രൂക്ഷമായ സംഘട്ടനങ്ങള്‍ നടന്ന ചുരാചന്ദ്പൂരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടും. മെയ്‌തെയ് ഭൂരിപക്ഷമേഖല കൂടിയായ ഇംഫാലില്‍ 1200 കോടി രൂപയുടെ അടിസ്ഥാനസൗകര്യപദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
2023 മേയില്‍, 260 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനുപേര്‍ ഭവനരഹിതരാവുകയും ചെയ്ത വംശീയകലാപം ആരംഭിച്ചശേഷം പ്രധാനമന്ത്രി മണിപ്പുര്‍ സന്ദര്‍ശിച്ചിരുന്നില്ല. പ്രതിപക്ഷത്തുനിന്ന് ഉള്‍പ്പെടെ മോദി ഇക്കാര്യത്തില്‍ രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍. ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ രാജിവച്ചശേഷം മണിപ്പുര്‍ രാഷ്ട്രപതി ഭരണത്തിലാണ്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇംഫാലും ചുരാചന്ദ്പൂരും കനത്ത സുരക്ഷാവലയത്തിലാണ്. ഇംഫാലിലെ കാംഗ്ല ഫോര്‍ട്ടിലും ചുരാന്ദ്പൂരിലെ 'പീസ് ഗ്രൗണ്ടി'ലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍. രണ്ടിടത്തും പടുകൂറ്റന്‍ വേദികള്‍ സജ്ജമാണ്. വേദികളിലേക്കുള്ള വഴിയുടെ ഇരുവശവും പോലീസ് വേലികെട്ടിത്തിരിച്ചു.
പ്രധാനമന്ത്രിക്കു സ്വാഗതമോതിക്കൊണ്ടുള്ള ബോര്‍ഡുകള്‍ ബി.ജെ.പി. വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ജനങ്ങള്‍ക്കായി കര്‍ശന സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
താക്കോല്‍, പേന, കുടിവെള്ളക്കുപ്പികള്‍, ബാഗ്, തൂവാല, കുട, ലൈറ്റര്‍, തീപ്പെട്ടി, തുണിക്കഷണങ്ങള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുവരാന്‍ പാടില്ല. അസുഖബാധിതരും 12 വയസില്‍ താഴെയുള്ള കുട്ടികളും സമ്മേളനസ്്ഥലങ്ങളില്‍ എത്തരുതെന്ന നിര്‍ദേശവുമുണ്ട്.