Wednesday, March 11, 2026 Last Updated 58 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 09.13 AM

‘എമ്പുരാനെ സപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും;പക്ഷേ ഉദ്ദേശമതല്ല; എന്ത് കിട്ടിയാലും വിറ്റ് കാശാക്കുന്ന സ്വഭാവമാണ്...’ ഗോപി സുന്ദറിനെതിരെ ദീപക് ദേവ്

സംഗീതസംവിധായകരായ ദീപക് ദേവും ഗോപി സുന്ദറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് പലപ്പോഴും ആരാധകര്‍ക്ക് മനസ്സിലായിട്ടുണ്ട്. ഇപ്പോഴിതാ തന്നെ പിന്തുണയ്ക്കുന്ന പോസ്റ്റ് ഇട്ട ഗോപി സുന്ദറിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ദീപക് ദേവ്.
 Music director Deepak Dev, Gopi Sundar
Deepak Dev about Gopi Sundar (Image Source: Instagram)

പൃഥ്വിരാജ് സംവിധാനം ചെയ്‌ത്‌ മോഹൻലാല്‍ നായകനായി എത്തിയ ബ്രഹ്മാണ്ഡ സിനിമയാണ് എമ്പുരാന്‍. റിലീസിന് തൊട്ടുപിന്നാലെ തന്നെ ചിത്രം വൻ വിവാദങ്ങളിലും അകപ്പെട്ടിരുന്നു. മലയാള സിനിമകളുടെ ചരിത്രത്തിലെ കളക്ഷൻ റെക്കോർഡുകള്‍ പലതും മാറ്റിക്കുറിച്ച ഈ സിനിമ പക്ഷേ വിവാദങ്ങളുടെ പേരിലാണ് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയത്. അതിന്റെ പ്രധാന കാരണം ചിത്രത്തിലെ ചില രംഗങ്ങളും പരാമർശങ്ങളും ഒക്കെയായിരുന്നു എന്നതാണ് കാര്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങള്‍ ചിത്രത്തിന് മോശം ഇമേജ് ഉണ്ടാക്കി കൊടുത്തപ്പോള്‍ തിരക്കഥയുടെ കാര്യത്തിലും എമ്പുരാൻ പഴികേട്ടു. സംഘപരിവാർ അനുകൂലികള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെ നിർമാതാക്കള്‍ റീ സെന്‍സര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിച്ചതടക്കം ആ വിവാദങ്ങളില്‍ നിറഞ്ഞു.
പല വിവാദങ്ങളിലും പെട്ട സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് ദീപക് ദേവായിരുന്നു. ഏറ്റവും അധികം വിമർശനം നേരിട്ടത് ചിത്രത്തിന്റെ ദീപക് ദേവ് ആയിരുന്നു. ദീപകിന്റെ മ്യൂസിക് ചിത്രത്തിന്റെ നിലവാരത്തിന് ഒട്ടും യോജിച്ചത് അല്ലെന്നും അതാണ് ആസ്വാദന നിലവാരം താഴ്ത്തിയത് എന്നും ആരോപണം ഉയർന്നിരുന്നു. പിന്നാലെ ദീപക് ദേവിനെതിരെ സൈബർ ആക്രമണവും കടുത്തിരുന്നു.
സിനിമ പുറത്തിറങ്ങി സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ട് പല വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ചിത്രത്തിനായി ദീപക് ദേവ് ഒരുക്കിയ സംഗീതവും വിമര്‍ശനത്തിന് കാരണമായി. ചിത്രത്തോട് ചേർന്ന് നില്‍ക്കാൻ ദീപക് ദേവിന്റെ സംഗീതത്തിന് സാധിച്ചില്ലെന്നായിരുന്നു പ്രധാന വിമർശനം. ദീപക് ദേവിന്റെ എമ്പുരാനും ഗോപി സുന്ദര്‍ ചെയ്തതുമായ പശ്ചാത്തല സംഗീതങ്ങള്‍ താരതമ്യപ്പെടുത്തി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ എംപുരാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംഗീത സംവിധായകൻ ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലെ ഇത്തരം വിലയിരുത്തലുകള്‍ നടക്കുമ്പോള്‍ തന്നെ ദീപക് ദേവ് ഗംഭീര സംഗീതജ്ഞന്‍ ആണെന്നും അദ്ദേഹത്തെ വിമര്‍ശിക്കരുത് എന്നുമാണ് ഗോപി സുന്ദര്‍ കുറിച്ചത്. ഗോപി സുന്ദര്‍ പങ്കിട്ട പോസ്റ്റിന് അദ്ദേഹം സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയിലെ സംഗീതമാണ് നല്‍കിയത്. പ്രശ്‌നത്തെ പറ്റി ഒരു കുറിപ്പും പങ്കുവെച്ചു.
ഇപ്പോഴിതാ അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയാണ് ദീപക് ദേവ്. ഗോപി സുന്ദർ ഒരിക്കലും തന്നെ പിന്തുണയ്ക്കാൻ വേണ്ടി ചെയ്‌ത കാര്യമാണ് അതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ദീപക് ദേവ് പറയുന്നത്. തന്നെ പിന്തുണയ്ക്കാൻ ആയിരുന്നെങ്കില്‍ തന്നെ വിളിച്ചല്ലേ അത് ചെയ്യേണ്ടതെന്നും അദ്ദേഹം ഇന്നേ വരെ തന്നെ വിളിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അതൊരു പിന്തുണയായി താൻ എടുക്കുന്നില്ലെന്നും ദീപക് ദേവ് പറഞ്ഞു.
‘‘ഗോപി സുന്ദർ എന്ന് പറയുമ്പോള്‍ തന്നെ നിങ്ങള്‍ക്കെല്ലാം ഒരു ചിരി മനസ്സില്‍ വരില്ലേ, അതാണ് കാര്യം. എന്റെ കാര്യത്തില്‍ ഞാൻ സപ്പോർട്ട് രീതി കണ്ടിരുന്നു. പക്ഷേ ഞാൻ വിശ്വസിക്കുന്നത് എന്നെ പിന്തുണയ്ക്കുന്ന ഒരാള്‍ ആണെങ്കില്‍ എന്നെ നേരിട്ട് വിളിച്ചാണ് പറയേണ്ടിയിരുന്നത്. എന്നെ ഇന്നേവരെ അക്കാര്യത്തിനായി ഗോപി വിളിച്ചിട്ടില്ല. ആ ഒരു കാര്യത്തെ ഞാനൊരിക്കലും സപ്പോർട്ട് ആയി കാണുന്നേയില്ല. എംപുരാനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള പോസ്റ്റാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും. പക്ഷേ, അതിന് പിന്നില്‍ മറ്റ് ചില ഉദ്ദേശങ്ങളുണ്ടായിരുന്നു.
ഞാൻ ആ പോസ്‌റ്റ്‌ പോയി നോക്കിയിരുന്നു. പുള്ളി ഇട്ടത് സാഗർ ഏലിയാസ് ജാക്കിയുടെ തീം മ്യൂസിക് ആയിരുന്നു. ഈ പടത്തിന്റെ തീം മ്യൂസിക് ഇഷ്‌ടപെട്ടോ ഇല്ലയോ എന്നുള്ള ഒരു വിവാദം നടക്കുമ്പോള്‍ പുള്ളി ചെയ്തൊരു തീം മ്യൂസിക് അവിടെ കൊണ്ടുപോയി ഇട്ടു. എന്നിട്ട് അതിന്റെ അടിയില്‍ ഞാൻ ചെയ്‌ത ലാലേട്ടന്റെ തീം മ്യൂസിക്കിനെ പറ്റി ഓർക്കാൻ ഇടയായി എന്നു പറഞ്ഞു. അപ്പോള്‍ ആള്‍ക്കാർ അതിന്റെ ഇടയില്‍ പറഞ്ഞു നിങ്ങളായിരുന്നു എമ്പുരാൻ ചെയ്യേണ്ടായിരുന്നത് എന്ന്.
അപ്പോള്‍ പുള്ളി പറഞ്ഞു, അങ്ങനെ പറയരുത് ഹി ഈസ് മൈ ബ്രദർ എന്ന്. അപ്പോള്‍ പുള്ളിയുടെ ഉദ്ദേശം വേറെ എന്തൊക്കെയോ ആയിരുന്നു. നാട്ടുകാരും ചോറ് തന്നെ കഴിക്കുന്നത്. അതില്‍ എഴുതിയിരിക്കുന്നത് ഒക്കെ അപക്വമായ കാര്യങ്ങളായിരുന്നു. ഞാൻ ആയിരുന്നെങ്കില്‍ ഡയറക്‌ടർ പറയുന്നത് കേള്‍ക്കില്ലായിരുന്നു എന്നൊക്കെയാണ്. എനിക്ക് തോന്നിയ മ്യൂസിക് ആണ് ആ പടത്തിന് വേണ്ടി ചെയ്യുക എന്നാണ് പറഞ്ഞത്.
അവിടെ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇത് ശരിക്കും എനിക്ക് കൂടുതല്‍ ഡാമേജിംഗ് ആയിരുന്നു. പക്ഷേ, ഈ ഹി എസ് മൈ ബ്രദർ എന്ന് പറയുന്നൊരു വാക്കാണ് ആളുകള്‍ മീഡിയക്കാർ എടുത്തത്. ആ പോസ്‌റ്റ് കണ്ടുകഴിഞ്ഞാല്‍ എന്നെ സപ്പോർട്ട് ചെയ്യാനുള്ളതാണ് എന്ന് ഒരാള്‍ക്കും തോന്നില്ല. ആ സമയത്ത് അതൊരു അസ്ഥാന പോസ്‌റ്റ് ആയിരുന്നു. ഞാനത് റിയാക്റ്റ് ചെയ്യേണ്ട എന്നാണ് പറഞ്ഞത്.
ഒരു കൂട്ടയിടി നടക്കുമ്പോള്‍ പുള്ളി കേറി രണ്ട് ഇടി ഇടിച്ചു. അത്രയേയുള്ളൂ കാര്യം. ആ സമയത്ത് ഗോപി അതിലും വലിയ പ്രശ്‌നങ്ങളിലൂടെ ആയിരുന്നു കടന്നുപോയത്. പുള്ളിക്ക് മ്യൂസിക് മാത്രമല്ല അല്ലാത്ത വേറെ കുറെ കലാപരിപാടികള്‍ കൈയിലുണ്ട്, അതില്‍ പ്രശ്‌നങ്ങളുമുണ്ട്. ആ സമയത്ത് ശവത്തില്‍ കുത്താനായി ഞാനും ഇറങ്ങുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.
ഒരാളുടെ സ്വഭാവം അറിഞ്ഞു കഴിഞ്ഞാല്‍ പിന്നീട് അവരുടെ അടുത്ത നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഇതും ഇതിനപ്പുറവും ഗോപി സുന്ദർ ചെയ്യും. അത് എനിക്കും നാട്ടുകാർക്കും അറിയാം. അത് അദ്ദേഹം തന്നെ എല്ലാവർക്കും മനസിലാക്കി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അതിനോട് പ്രതികരിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ശവത്തില്‍ കുത്തുന്നത് എന്തിനാണെന്ന് കരുതി മിണ്ടാതിരുന്നു.
പലരും എന്നോട് ഈ പോസ്റ്റിനെക്കുറിച്ച്‌ സംസാരിച്ചുകൊണ്ട് മെസ്സേജൊക്കെ ചെയ്തിരുന്നു. അപ്പോഴെല്ലാം ഇത് പരാതിപ്പെടാന്‍ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും വേണ്ടെന്ന് ഞാന്‍ അവരോട് പറയുകയായിരുന്നു. കാരണം, അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല. എന്ത് കിട്ടിയാലും വിറ്റ് കാശാക്കുന്ന സ്വഭാവമാണ് അയാള്‍ക്ക്. യൂണിയനില്‍ നിന്നും ഒരു മെമ്മോ അയച്ചാല്‍ പോലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കാശാക്കുമായിരുന്നു. ദീപക് ദേവ്
ഇന്നിപ്പോള്‍ ആ വിവാദങ്ങളൊക്കെ കെട്ടടങ്ങി ഇത്രയും നാള്‍ കഴിഞ്ഞതു കൊണ്ടാണ് ഞാന്‍ സംസാരിച്ചത്. ഇല്ലെങ്കില്‍ അന്നായിരുന്നെങ്കില്‍ ഞാനിത് ചിരി വിട്ടേനേ...’’ ദീപക് ദേവ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ദേവ് മനസ്സ് തുറന്നത്.

Ads by Google
Tuesday 09 Sep 2025 09.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW