-->
ന്യൂഡല്‍ഹി: ഇന്ത്യയുമായുളള വ്യാപാരബന്ധം അവര്‍ക്ക് മാത്രം നേട്ടമുണ്ടാക്കുന്ന ഏകപക്ഷീയമായ ദുരന്തമായിരുന്നെന്ന് വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ പൂര്‍ണ്ണമായി ഒഴിവാക്കാമായിരുന്നെന്ന് നേരത്തേ ഉറപ്പ് നല്‍കിയിരുന്നതായും പക്ഷേ അത് ഇപ്പോള്‍ ഏറെ വൈകിപ്പോയെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ ചെയ്യേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇപ്പോള്‍ അവര്‍ തീരുവ പൂര്‍ണ്ണമായും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു, പക്ഷേ ഇതിന് വൈകിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇത് ചെയ്യേണ്ടതായിരുന്നു.' ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. ഷാംഗ്ഹായി ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായുമുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ കുറിപ്പ് വന്നത്. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ അമേരിക്കയ്ക്ക് കാര്യമായ നേട്ടമൊന്നുമില്ലെന്നും എന്നാല്‍ അമേരിക്കയുമായുള്ള വ്യാപാര കൂട്ടുകെട്ടില്‍ ഗുണം ഇന്ത്യയ്ക്കായിരുന്നെ്ന്നും ട്രം പറഞ്ഞു.
അമേരിക്ക ഇന്ത്യയില്‍ കാര്യമായ വ്യാപാരം നടത്തുന്നില്ലെന്നും എന്നാല്‍ ഇന്ത്യ അമേരിക്കയില്‍ കാര്യമായ വ്യാപാരം ചെയ്യുന്നുണ്ടെന്നും ട്രംപ് പറയുന്നു. ഇന്ത്യയുമായി ഇനി വ്യാപാര കൂട്ടുകെട്ട് ഇല്ല എന്നും വ്യാപാരം നടത്തിയിട്ട് അമേരിക്കയ്ക്ക് വലിയ ഗുണമൊന്നുമില്ലെന്നും പകരം നഷ്ടമാണെന്നുമാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അതേസമയം അമേരിക്ക കടുത്ത നിലപാട് എടുക്കുന്നത് ഇന്ത്യയ്ക്ക് വലിയ നഷ്ടമുണ്ടാക്കും.
അമേരിക്കയില്‍ നിന്നും ഉണ്ടാകുന്ന വ്യാപാര നഷ്ടം 45-50 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മറ്റുല്‍പ്പന്നങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ മരുന്നുകള്‍ക്ക് അമേരിക്ക വലിയ തീരുവ ഈടാക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ്. ഇത് അമേരിക്കയില്‍ ഇന്ത്യന്‍ മരുന്നുകള്‍ക്ക് വിലവ ര്‍ദ്ധനവ് ഉണ്ടാക്കാനിടയാകും. ഇതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇന്ത്യ പുതിയ വിപണികള്‍ കണ്ടെ ത്താനുള്ള നീക്കത്തിലാണ്. ട്രംപ് ഭരണകൂടം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തി യിരുന്നു. ഇതിന് പുറ മെ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യക്ക് മേലുള്ള മൊത്തം ഇറക്കു മതി തീരുവ 50 ശതമാനമായി. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ്.
റഷ്യന്‍ എണ്ണ വാങ്ങിയതിലൂടെ യുക്രെയ്നിനെതിരെയുള്ള മോസ്‌കോയുടെ ആക്രമണങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ റഷ്യക്ക് മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. റഷ്യന്‍ ക്രൂഡ് ഓയിലിന്റെയും റഷ്യന്‍ എല്‍എന്‍ജിയുടെയും ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനും അമേരിക്ക ഈ മാനദണ്ഡം ബാധകമാക്കിയിട്ടില്ലെന്നാണ് ഇന്ത്യന്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്ന വിഷയം.