-->
തിരുവനന്തപുരം: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റേതെന്ന് സംശയിക്കുന്ന ചില പാടുകള്‍ ഉണ്ടെന്നും കഴുത്തു മുറുകിയാണ് മരണമെന്നും പ്രാഥമിക റിപ്പോര്‍ട്ട്. റീപോസ്റ്റുമാര്‍ട്ടം നടത്തിയപ്പോള്‍ കഴുത്തിലെ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചതായും ആത്മഹത്യയോ മറ്റൊരാള്‍ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയതോ ആയ സാഹചര്യമാകാം ഇതെന്നുമാണ് സൂചനകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച റീപോസ്റ്റുമാര്‍ട്ടം നടന്നു.
വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു റീപോസ്റ്റുമാര്‍ട്ടം നടന്നത്. ഇന്നലെ പുലര്‍ച്ചെയാണ് വിപഞ്ചികയുടെ എംബാം ചെയ്ത മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. മാതാവ് ഷൈലജ, സഹോദരന്‍ വിനോദ് എന്നിവര്‍ക്കൊപ്പം മറ്റു ബന്ധുക്കളും നാട്ടിലെത്തി. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. മൃതദേഹം പിന്നീട് മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ശേഷം ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംസ്‌ക്കരിച്ചത്. വിപഞ്ചികയും മകള്‍ ഒന്നരവയസ്സുള്ള വൈഭവിയും കഴിഞ്ഞ ഒമ്പതിനാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരീരികപീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന ആത്മഹത്യാകുറിപ്പില്‍ വിപഞ്ചിക വ്യക്തമാക്കിയിരുന്നു.
ഭര്‍ത്താവ് നിതീഷ് നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരേ വിപഞ്ചികയുടെ മാതാവ് ഷൈലജ കുണ്ടറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരേ സ്ത്രീധനപീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. 2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയ വീട്ടില്‍ നിതീഷുമായുള്ള വിവാഹം നടന്നത്. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാര്‍ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസീകമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി വിപഞ്ചിക തന്റെ ഫേസ്ബുക്ക് കുറിപ്പിലും ആത്മഹത്യാകുറിപ്പിലും ആരോപിച്ചിരുന്നു.