-->
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍താരം വിരാട് കോഹ്ലിക്കെതിരെ എക്‌സില്‍ ഹാഷ്ടാഗ് ട്രെന്‍ഡ് ആകുന്നു. 'അറസ്റ്റ്' വിരാട് കോഹ്ലി എന്ന ഹാഷ്ടാഗാണ് എക്‌സില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതുള്ളത്. സ്റ്റേഡിയത്തിന് പുറത്തുള്ള തിക്കിലും തിരക്കിലും പെട്ടാണ് ആര്‍സിബി ടീമിനെ കാണാനെത്തിയ ആരാധകര്‍ മരണപ്പെട്ടത്. ഇതിന്ശേഷമാണ് വിരാടിനെതിരെ ഹാഷ്ടാഗ് ട്രെന്‍ഡ് ആകുന്നത്. അറസ്റ്റ് വിരാട് കോഹ്ലി എന്ന ഹാഷ്ടാഗില്‍ ഏകദേശം 42,000ത്തിന് മുകളില്‍ ട്വീറ്റുകള്‍ വന്നിട്ടുണ്ട്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ ചിന്നസ്വാമിയില്‍ നടന്ന വിക്ടറി പരേഡിനിടെ 11 പേര്‍ മരിക്കുകയും 47 പേര്‍ക്കോളം പരിക്കുമേറ്റിരുന്നു. മരണസംഖ്യ ഉയരുമ്പോള്‍ ദുരന്തത്തിനിടയിലും ആഘോഷം നടത്തിയതിനാലാണ് ടീമിനെതിരെയും വിരാട് കോഹ്ലിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോഹ്ലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു. മരണസംഖ്യ രണ്ടക്കത്തില്‍ എത്തിയപ്പോഴും വിക്ടറി പരേഡിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ക്ക് ശേഷം ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ അനുശോചന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.
ബെംഗളൂരു കിരീടം നേടിയതിന് പിന്നാലെ തന്നെ ആരാധകർക്കൊപ്പം വിജയാഘോഷം നടത്തുന്നതിനെക്കുറിച്ച് വിരാട് കോലി സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു വിക്ടറി പരേഡ് ആരാധകരും പ്രതീക്ഷിച്ചിട്ടുണ്ടാകണം. എന്നാല്‍, നാലാം തീയതി രാവിലെ തന്നെ ബെംഗളൂരു ട്രാഫിക്ക് പോലീസ് നിലപാട് വ്യക്തമാക്കിയിരുന്നു. വിക്ടറി പരേഡുണ്ടാകില്ല, സ്റ്റേഡിയത്തിലായിരിക്കും ആഘോഷമെന്ന്.
ഇവിടെ തുടങ്ങുന്നു ആശയക്കുഴപ്പങ്ങളുടെ കുത്തൊഴുക്ക്. ഉച്ചതിരിഞ്ഞ് മൂന്നേകാലോടെ വിക്ടറി പരേഡ് അഞ്ച് മണിക്ക് ആരംഭിക്കുമെന്നും ശേഷം സ്റ്റേഡിയത്തില്‍ വെച്ച് ആഘോഷങ്ങളുണ്ടാകുമെന്നും ആര്‍സിബി ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചു. ഇങ്ങനെയൊന്ന് ടീം പ്രഖ്യാപിക്കണമെങ്കില്‍ ഭരണകൂടത്തിന്റെ അറിവ് ഇല്ലാതിരിക്കുമോയെന്ന ചോദ്യമുണ്ട്. ഇതിനോടകം തന്നെ ബെംഗളൂരുവിന്റെ വീഥികള്‍ ആരാധകര്‍ കയ്യടക്കിയിരുന്നു, അതും പതിനായിരങ്ങള്‍.