-->
ശ്രീനഗര്‍: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അബദ്ധത്തില്‍ നോമാന്‍സ് ലാന്‍ഡില്‍ പ്രവേശിക്കുകയും പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്ത ബിഎസ്എഫ് ജവാന്‍ പി.കെ. ഷായെ ഒടുവില്‍ പാകിസ്താന്‍ മോചിപ്പിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ാ പാകിസ്താന സംഘര്‍ഷം നില നില്‍ക്കുമ്പോഴായിരുന്നു കര്‍ഷകര്‍ക്ക് അകമ്പടി പോയ സൈനികന്‍ അബദ്ധത്തില്‍ അതിര്‍ത്തി മറികടക്കുകയും പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്നും പാക് പട്ടാളം ഇയാളെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തത്. ഇന്ന് അട്ടാര അതിര്‍ത്തിവഴി മോചിപ്പിച്ച ബിഎസ്എഫ് ജവാന്‍ ആവശ്യമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം രണ്ടുദിവസത്തിനകം നാട്ടിലെത്തും.
ഉപാധികളൊന്നും കൂടാതെയാണ് പാകിസ്താന്‍ ബിഎസ്എഫ് ജവാനെ സ്വതന്ത്രനാക്കിയത്. അടുത്തദിവസം തന്നെ കുടുംബത്തോടൊപ്പം ചേരാനാകും. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ങ്ങള്‍ക്കും വെടിനിര്‍ത്തല്‍ ധാരണയും നിലവില്‍ വന്നതോടെ പാകിസ്താന്‍ ഇന്ത്യന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. 20 ദിവസങ്ങള്‍ക്ക് ശേഷമാണ് സാഹുവിനെ പാകിസ്താന്‍ മോചിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ച് അബദ്ധത്തില്‍ അതിര്‍ത്തി മറികടന്നുപോകുന്ന സൈനികരെ ഉടന്‍ തന്നെ ഫ്‌ളാഗ് മീറ്റിംഗ് നടത്തി മോചിപ്പിക്കണമെന്ന കരാര്‍ പാകിസ്താന്‍ ലംഘിച്ചാണ് സൈനികനെ ഇത്രയും നാള്‍ അനധികൃതമായി കൈവശം വെച്ചത്.
എന്നാല്‍ ബിഎസ്എഫ് ജവാനെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് പാകിസ്താന്‍ വഴങ്ങുകയായിരുന്നു. നേരത്തേ പി.കെ. ഷായുടെ ഭാര്യ ഭര്‍ത്താവിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഉന്നത നേതാക്കളെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ പാകിസ്താന് സമ്മര്‍ദ്ദം കൊടുക്കുകയും ബിഎസ്എഫ് ജവാന്റെ ജീവന് എന്തെങ്കിലും സംഭവിക്കുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടുരാജ്യങ്ങളുടെ അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറത്ത് അനേകം നോമാന്‍സ് ലാന്റുണ്ട്. ഇവിടെ കൃഷി ചെയ്യാന്‍ രണ്ടു രാജ്യത്തെയും കര്‍ഷകര്‍ക്ക് അനുമതിയും നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പോകാനായി അതിര്‍ത്തി തുറന്നുകൊടുക്കും. അവര്‍ കൃഷി ചെയ്ത ശേഷം വൈകിട്ട് അഞ്ചുമണിക്ക് തിരികെ വരും. അവര്‍ക്ക് ഇവിടെ കൃഷിചെയ്യാനും വിളവെടുപ്പ് നടത്താനുമൊക്കെ അനുമതിയുണ്ട്.
പഹല്‍ഗാം ഭീകരാരകമണത്തിന് പിന്നാലെ ഇങ്ങിനെ കര്‍ഷകര്‍ക്കൊപ്പം ഇവിടേയ്ക്ക് വന്ന ബിഎസ്എഫ് ജവാനെ പാകിസ്താന്‍ ധാരണ തെറ്റിച്ച് കസ്റ്റഡിയില്‍ എടുത്തു കൊണ്ടുപോകുകയായിരുന്നു. പിന്നാലെ ബിഎസ്എഫ് ജവാനെ വിട്ടു നല്‍കണമെന്ന് ഫ്‌ളാഗ് മീറ്റിംഗിലൂടെ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും പാകിസ്താന്‍ വിട്ടു നല്‍കാന്‍ കൂട്ടാക്കാതെ വന്നതോടെ ഇന്ത്യ നയതന്ത്രസമ്മര്‍ദ്ദം കൊണ്ടുവരികയും സൈനികന് അപകടമുണ്ടാകുന്ന രീതിയിലേക്ക് പോയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സമ്മര്‍ദ്ദപ്പെടുത്തുകയുമായിരുന്നു. നേരത്തേ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് പാത്രമായിരുന്നു. ബിഎസ്എഫ് ജവാനെ എപ്പോള്‍ തിരികെയെത്തിക്കുമെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത് ഇന്ത്യയുടെ ഒരു നയതന്ത്ര വിജയം തന്നെയായിട്ടാണ് കണക്കാക്കുന്നത്.