-->
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഒമ്പത് ഭീകരക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര സര്‍വകക്ഷി യോഗത്തില്‍ നേതാക്കള്‍ക്ക് മുന്നില്‍ വിവരിച്ച് കേന്ദ്രസര്‍ക്കാര്‍. ലഷ്‌കറെ തൊയ്ബയുടെ മുരിഡ്കെയിലെ ആസ്ഥാനവും ബഹവല്‍പൂരിലെ പ്രധാന ഭീകര പരിശീലന കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളിലേക്കുള്ള സൈനിക ആക്രമണങ്ങളെക്കുറിച്ച് നേതാക്കളെ അറിയിക്കുന്നതാണ് സര്‍വകക്ഷിയോഗം. ഓപ്പറേഷന്റെ ലക്ഷ്യങ്ങള്‍, ആഘാതം, പാകിസ്ഥാനില്‍ നിന്ന് എന്തെങ്കിലും പ്രതികാര നടപടികള്‍ ഉണ്ടായാല്‍ ഇന്ത്യയുടെ തയ്യാറെടുപ്പ് എന്നിവയെക്കുറിച്ച് നേതാക്കളെ അറിയിക്കും. പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇനിയുളള എന്ത് നീക്കത്തിനും പ്രതിപക്ഷം പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. നേരത്തേ പെഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നേരത്തേ നിലപാട് എടുത്തിരുന്നു. പാര്‍ലമെന്റ്് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രി മോദിക്ക് കത്ത് നല്‍കുക വരെ ചെയ്തിരുന്നു. യോഗത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച സംഭവവികാസങ്ങളെ കുറിച്ച് വിശദീകരിച്ചിരുന്നു.
പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും പറഞ്ഞിരിക്കുയാണ്. അതിനിടയില്‍ പാകിസ്ഥാന്‍ സായുധ സേനയുടെ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരില്‍ 13 സാധാരണക്കാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം. രാജ്യത്തുടനീളം സുരക്ഷാ അഭ്യാസങ്ങള്‍ നടത്തി, നഗരങ്ങള്‍ ഇരുട്ടാക്കി, വ്യോമാക്രമണ സൈറണുകള്‍ മുഴക്കി, ആളുകളെ ഒഴിപ്പിച്ചു. അന്താരാഷ്ട്ര അതിര്‍ത്തി കടന്നുപോകുന്ന സംസ്ഥാനങ്ങളിലെല്ലാം ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 27 വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. 200 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഏതാക്രമണം ഉണ്ടായാലും തിരിച്ചടിക്കാന്‍ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. ഉറിയില്‍ നിന്നുള്ള കൂടുതല്‍ ആളുകളെ ഒഴിപ്പിച്ചു.