-->
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം നാളെ തുടങ്ങം. സൗദി കിരീടവകാശി മുഹമ്മദ് ബിൽ സൽമാന്‍ രാജകുമാരന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തുന്നത്.
മോദി ഏപ്രില്‍ 22, 23 തീയതികളില്‍ ജിദ്ദയിലുണ്ടാകും. മൂന്നാം തവണയാണ് മോദി സൗദിയിലെത്തുന്നത്. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും മോദി സൗദി സന്ദര്‍ശിച്ചിരുന്നു. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്. ഈ സന്ദര്‍ശനത്തില്‍ ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്‍റെ രണ്ടാം മീറ്റിങ്ങില്‍ ഇരു രാഷ്ട്ര നേതാക്കളും പങ്കെടുക്കും. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് സൗദിയുടെ ലക്ഷ്യം. ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ സുപ്രധാന കരാറുകള്‍ ഒപ്പിടുമെന്നാണ് സൂചന. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ് വ്യവസായ ഇടനാഴി പുരോഗതിയും ചര്‍ച്ചയായേക്കും.
ഇന്ത്യന്‍ കമ്പനികള്‍ക്ക് സൗദിയില്‍ നിക്ഷേപ അവസരം വര്‍ധിപ്പിക്കാനും ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വെക്കുന്നു. 2023ല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് മോദിയുടെ ഇത്തവണത്തെ സൗദി സന്ദര്‍ശനം. ഹജ്ജ് ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാൽ ഇക്കാര്യത്തിലെ ചർച്ച പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.