-->
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള ഒരുപാട് മെലഡികള്‍ ആലപിച്ച ഗായകനാണ് ജി. വേണുഗോപാല്‍. സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിച്ച വേണുഗോപാലെന്ന ഗായകനെ ഏറെ വ്യത്യസ്തനാക്കുന്നത് വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടുമ്പോഴും ആലാപനശൈലിയുടെ മനോഹാരിതയ്ക്ക് ഒട്ടും കുറവു വരുത്താറില്ല എന്നുള്ളത് തന്നെയാണ്.
മൂന്നു പതിറ്റാണ്ടിലധികമായി സംഗീതരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വേണുഗോപാലിന്റെ ശബ്ദത്തില്‍ മലയാള ഗാനങ്ങള്‍ മാത്രമല്ല തമിഴും തെലുങ്കുമൊക്കെ നിരനിരയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗായകന്‍. തന്റെ എല്ലാ വിശേഷങ്ങളും യാത്രാചിത്രങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തന്റെ മരണ വാര്‍ത്ത പ്രചരിക്കുന്നതിനെ പരിഹസിച്ച് കുറിച്ചിരിക്കുകയാണ് ജി വേണുഗോപാല്‍. ഒരു വര്‍ഷത്തില്‍ രണ്ടു തവണ മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു താന്‍ എന്ന മുഖവുരയോടെയാണ് ഗായകന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്.
‘‘അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ... ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എന്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ‘ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്.... എന്ന ശീർഷകത്തോടെ അയച്ച് തന്നത്.
ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ...വി.ജി...’’ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിനൊപ്പം വേണുഗോപാല്‍ കുറിച്ചു. സഹഗായകരും ആരാധകരുമടക്കം നിരവധി പേര്‍ താരത്തിന്റെ പോസ്റ്റിന്റെ താഴെ കമന്റുകള്‍ പങ്കിടുന്നുണ്ട്. ‘രാവിലെ തന്നെ ഹാര്‍ട്ട് അറ്റാക്ക് തന്നല്ലോ വേണു ഏട്ടാ’ എന്നാണ് ഗായിക സയനോര കുറിച്ചത്. ‘കഷ്ടം തന്നെ’ എന്ന് വിജയ് യേശുദാസും കുറിച്ചിട്ടുണ്ട്.