-->
ജയ ജയ ജയഹേ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ആനന്ദ് മന്മഥന്‍. ഹിമാലയത്തിലെ കശ്മലന്‍ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും ആനന്ദിനെ പ്രേക്ഷകര്‍ ഏറെ ശ്രദ്ധിച്ചത് ആ സിനിമയിലൂടെയാണ്. അതിനു ശേഷം ആനന്ദ് ചെയ്യുന്ന എല്ലാ വേഷങ്ങളും വലിയ ശ്രദ്ധ നേടുന്നുണ്ട്. ദേശീയ തലത്തിൽ വരെ ശ്രദ്ധേയമായ ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് കൂടിയാണ് ആനന്ദ് മന്മഥന്‍.
ഷോർട്ട് ഫിലിമുകളിലൂടെയും സീരിസുകളിലൂടെയുമൊക്കെയെത്തി ജയ ജയ ജയ ജയഹേ, പൊന്മാന്‍, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍, ആഭ്യന്തര കുറ്റവാളി, ഇത്തരി നേരം എന്നിങ്ങനെയുള്ള സിനിമകളിലൂടെ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളുടെ നീണ്ടനിരയിലെ ഈ തലമുറക്കാരനായി മാറുകയാണ് ആനന്ദ് മന്‍മഥന്‍.
ഇപ്പോഴിതാ സംവിധായകന്‍ രഞ്ജിത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് ആനന്ദ്. സിനിമ ആഗ്രഹിച്ചു തുടങ്ങിയ അന്ന് മുതൽ സ്വപ്നം കണ്ടതാണ് ഒരു വരി ‘രഞ്ജിത്ത്’ ഡയലോഗ് എങ്കിലും പറയണമെന്നുള്ളത് എന്നാണ് ആനന്ദ് കുറിച്ചിരിക്കുന്നത്.
‘‘97-ൽ തുടർച്ചായി മൂന്ന് ദിവസം അച്ഛൻ ഞങ്ങളെയും കൊണ്ട് തീയറ്ററിൽ പോയിട്ട് നാലാം ദിവസമാണ് ആറാം തമ്പുരാൻ കാണാൻ പറ്റിയത്. അന്ന് കഥ, തിരക്കഥ, സംഭാഷണം എന്ന ടൈറ്റിൽ കാർഡിന് കിട്ടിയ കൈയ്യടിയിൽ മനസ്സിൽ പതിഞ്ഞ ഒരു പേരുണ്ട്.
ഒരു വരി ‘രഞ്ജിത്ത്’ ഡയലോഗ് എങ്കിലും പറയണമെന്ന് സിനിമ ആഗ്രഹിച്ചു തുടങ്ങിയ അന്ന് മുതൽ സ്വപ്നം കണ്ടതാണ്. ഇന്നിപ്പോൾ ആ സ്വപ്നവും നടന്നിരിക്കുന്നു. അതും കുട്ടിക്കാലം ആഘോഷമാക്കിയ എഴുത്തുകാരൻ ഉദയൻ ചേട്ടൻ എഴുതുന്ന സിനിമയിൽ. ജീവിതം നല്ലതാണ്. നന്ദി...നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആനന്ദ് മന്മഥന്‍ തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. രഞ്ജിത്തിനും ഉദയ്കൃഷ്ണയ്ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ആനന്ദിന്റെ കുറിപ്പ്.