-->
ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം മെയ് 2 ന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവും വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ മദര്‍ഷിപ്പുകള്‍ എത്തിത്തുടങ്ങിയെങ്കിലും തുറമുഖത്തിന്റെ ഔദ്യോഗിക സമര്‍പ്പണം പ്രധാനമന്ത്രിയുടെ സമയം കണക്കാക്കി നീളുകയായിരുന്നു.
പൊതു - സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വികസിപ്പിച്ച തുറമുഖം ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ വന്‍ കുതിപ്പാകും. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിന് സാധിക്കും. 2024 ജൂലൈയില്‍ ആരംഭിച്ച ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മാര്‍ച്ച് വരെ ഒരു ലക്ഷത്തില്‍പരം കണ്ടെയ്നറുകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു. 2028 ല്‍ തുറമുഖം പൂര്‍ണ്ണസജ്ജമാക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖം നടത്തിപ്പ് സംബന്ധിച്ച കരാര്‍ 2015 ല്‍ അദാനിയുമായി ഒപ്പുവെച്ചിരുന്നു. 40 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കരാര്‍. പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്നതും 18 മീറ്റര്‍ സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റ് ഉള്ളതുമായ തുറമുഖമാണ് വിഴിഞ്ഞം. രാജ്യത്തെ ആദ്യ ആഴക്കടല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് മെന്റ് ഹബ്ബായ വിഴിഞ്ഞം കൊളംബോ, സലാല, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ വന്‍കിട തുറമുഖങ്ങളോട് മത്സരിക്കുന്നതാണ്. റോഡ്, റെയില്‍ കണക്റ്റിവിറ്റി പ്രാവര്‍ത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് മുന്‍പില്‍ വലിയ വികസന സാധ്യതകള്‍ തുറന്നിടും.