-->
മുംബൈ : ട്വന്റി20യിലെ ക്ലാസ് ഒരിക്കൽ കൂടി തെളിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. ഫാഫ് ഡുപ്ലേസിക്കു പരുക്കേറ്റ ഒഴിവിൽ ഓപ്പണറായി കളിക്കാനിറങ്ങിയ കെ.എല്‍. രാഹുലിന്റെ അർധ സെഞ്ചറിക്കരുത്തിൽ, ചെന്നൈ സൂപ്പർ കിങ്സിനെതിരെ 184 റൺസ് വിജയലക്ഷ്യമുയർത്തി ഡൽഹി. ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു.
സ്കോര്‍ ബോര്‍ഡിൽ റൺസ് തെളിയും മുമ്പ് തന്നെ ഓപ്പണര്‍ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്കിന്‍റെ വിക്കറ്റ് ഡൽഹിയ്ക്ക് നഷ്ടമായിരുന്നു. ആദ്യ ഓവറിന്‍റെ അഞ്ചാം പന്തിൽ മക്ഗുര്‍ക്കിന്‍റെ വിക്കറ്റ് ഖലീൽ അഹമ്മദ് സ്വന്തമാക്കി. പിന്നാലെ ക്രീസിലെത്തിയ അഭിഷേക് പോറൽ മികച്ച ഫോമിലായിരുന്നു. 20 പന്തുകൾ നേരിട്ട പോറൽ 33 റൺസ് നേടി. നായകൻ അക്സര്‍ പട്ടേൽ 21 റൺസ് നേടി പുറത്തായി. 15 പന്തിൽ 20 റൺസ് നേടിയ സമീര്‍ റിസ്വിയ്ക്ക് അവസരം മുതലാക്കാനായില്ല.
ഓപ്പണറുടെ റോളിലേയ്ക്ക് മടങ്ങിയെത്തിയ കെ.എൽ രാഹുൽ തുടക്കം മുതൽ ഫോമിന്‍റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. 33 പന്തുകളിൽ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രാഹുലാണ് ഡൽഹിയുടെ ഇന്നിംഗ്സിനെ മത്സരത്തിലുടനീളം നിയന്ത്രിച്ചത്. 51 പന്തുകൾ നേരിട്ട രാഹുൽ 6 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 77 റൺസ് നേടിയാണ് മടങ്ങിയത്. ചെന്നൈയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദ് 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. മതീഷ പതിരണ, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തം പേരിലാക്കി. 2019ന് ശേഷം 180ന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തിലെങ്കിലും ചെന്നൈയ്ക്ക് ശാപമോക്ഷം നേടാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.