-->
ചണ്ഡീഗഡ്: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട്ടുടമ വാടകക്കാരനായ കാമുകനെ തട്ടിക്കൊണ്ടുപോയി ജീവനോടെ ഏഴടി താഴ്ചയില്‍ കുഴിച്ചിട്ടു. ഹരിയാനയിലെ റോഹ്തക്കില്‍ നടന്ന സംഭവത്തില്‍ ജഗദീപ് എന്ന യോഗ ഗുരുവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഞെട്ടിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതകം നടന്ന് കൃത്യം മൂന്ന് മാസത്തിന് ശേഷം, മാര്‍ച്ച് 24 തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. വീട്ടുടമസ്ഥനായ ഹര്‍ദീപിന്റെ ഭാര്യയുമായി വീടിന്റെ ഒരുഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ജഗ്ദീപിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. റോഹ്തക്കിലെ ബാബ മസ്ത്‌നാഥ് സര്‍വകലാശാലയില്‍ യോഗ പരിശീലകനായിരുന്ന ജജ്ജാര്‍ ജില്ലയിലെ മണ്ടോത്തി ഗ്രാമത്തില്‍ നിന്നുള്ളയാള്‍ ജഗ്ദീപ്. ഹര്‍ദീപിന്റെ വീടിന്റെ ഒരു ഭാഗത്തായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജഗ്ദീപിനെ തന്റെ കൂട്ടുകാരുമായി ചേര്‍ന്ന് ഹര്‍ദീപ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിന് മുമ്പായി ഹര്‍ദീപ് കുഴല്‍ക്കിണറിന് വേണ്ടിയാണെന്ന് പറഞ്ഞ് പണിക്കാരെ കൊണ്ട് ചര്‍ഖി ദാദ്രിയിലെ പന്തവാസ് ഗ്രാമത്തില്‍ 7 അടി ആഴ മുള്ള ഒരു കുഴി എടുപ്പിച്ചിരുന്നു. ഡിസംബര്‍ 24 ന്, ഹര്‍ദീപും സുഹൃത്തുക്കളും ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി.
ജഗ്ദീപിന്റെ കൈകളും കാലുകളും കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം ശബ്ദമുണ്ടാക്കാതിരിക്കാന്‍ ജഗ്ദീപിന്റെ വായില്‍ ടേപ്പ് ഒട്ടിച്ച് സംഘം ജീവനോടെ ചര്‍ഖി ദാദ്രിയിലെ കുഴിയിലേക്ക് എറിയുകയായിരുന്നു. അതിന് ശേഷം മണ്ണിട്ടു മൂടി.
കൊലപാതകം നടന്ന് 10 ദിവസത്തിന് ശേഷം ജനുവരി 3 ന് ശിവാജി കോളനി പോലീസ് സ്റ്റേഷനില്‍ ഒരാളെ കാണാതായതായി പരാതി കിട്ടി. അന്വേഷണത്തില്‍ പോലീസിന് ഒരു തുമ്പും കിട്ടിയുമില്ല. എന്നാല്‍ കുറച്ച് കാലം മുമ്പ് ജഗ്ദീപിന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഹര്‍ദീപിലേക്കും അദ്ദേഹത്തിന്റെ സുഹൃത്ത് ധരംപാലിലേക്കും നീളുന്ന തെളിവുകള്‍ പോലീസിന് കിട്ടിയത്.
തുടര്‍ന്ന് ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയിലെടുത്ത ശേഷം, പോലീസ് ഉദ്യോഗസ്ഥര്‍ രണ്ടുപേരെയും ചോദ്യം ചെയ്യാന്‍ തുടങ്ങി, അവര്‍ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി.