-->
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കെ.സി. വേണുഗോപാലും ഉന്നയിക്കുന്ന 'ഡീല്‍' ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജനകളെ വിഡ്ഡികളാക്കാനാണെന്നും ബിജെപി നേതാവ് അനില്‍ ആന്റണി. ദേശീയതലത്തില്‍ ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായി ഒന്നിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ മാത്രം പരസ്പരം പോരടിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണെന്നും പറഞ്ഞു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ സെക്രട്ടറി.
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കൈകോര്‍ക്കുന്ന ഇവര്‍ കേരളത്തില്‍ വ്യാജ മത്സരമാണ് കാഴ്ചവെക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുന്ന രീതിക്ക് ഈ തിരഞ്ഞെടുപ്പോടെ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അഴിമതി, സ്വജനപക്ഷപാതം, വികസന മുരടിപ്പ് എന്നിവ കാരണം ഇടത് സര്‍ക്കാരിന്റെ അന്ത്യം കുറിക്കാനുള്ള സമയമായെന്നും പറഞ്ഞു.
കേരളത്തില്‍ ബിജെപി ഒരു നിര്‍ണ്ണായക ശക്തിയായി മാറിക്കഴിഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി അണിനിരത്തിയിരിക്കുന്നത്. വിവാദങ്ങള്‍ക്കപ്പുറം വികസനം ചര്‍ച്ച ചെയ്യുന്നത് ബിജെപി മാത്രമാണ്. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കേരളത്തില്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും പറഞ്ഞു. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 30 സീറ്റുകളില്‍ വിജയിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
ഭാരതം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഒരുങ്ങുമ്പോള്‍ കേരളവും ആ വികസനക്കുതിപ്പിന്റെ ഭാഗമാകണമെന്നും, ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എന്‍ഡിഎ ഭരണം കാഴ്ചവെക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കടുത്ത സാമ്പത്തീക പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടിലാണെന്നും ഹിമാചലില്‍ ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.