-->
ജപ്പാനിലെ കുമേജിമ ദ്വീപിന് സമീപം സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് പാണ്ടയെപ്പോലെ തോന്നിപ്പിക്കുന്ന കുഞ്ഞൻ ജീവിയെ കണ്ടെത്തി ഗവേഷകർ. കടലില്‍ ഏകദേശം 10 മുതല്‍ 20 മീറ്റര്‍ വരെ ആഴത്തിലാണ് ഇവയെ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായ ഈ ജീവിക്ക് ക്ലാവെലിന ഒസിപ്പാന്‍ഡേ എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്.
ഇവയുടെ ശരീരത്തിലെ വെള്ളയും കറുപ്പും അടയാളങ്ങള്‍ ഒരു പാണ്ടയുടെ കണ്ണും മൂക്കും പോലെ ഇരിക്കുന്നു. സുതാര്യമായ ശരീരത്തിനുള്ളിലെ വെള്ള നിറത്തിലുള്ള അസ്ഥികൂടം പോലെയുള്ള ഭാഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇതിന്റെ ശ്വസന അവയവങ്ങളിലെ രക്തക്കുഴലുകളാണ്. പാന്‍ഡയുടെ രൂപവും ശരീരത്തിനുള്ളിലെ അസ്ഥികൂടം പോലെയുള്ള ഘടനയും കാരണമാണ് ഇതിന് 'സ്‌കെലിറ്റണ്‍ പാന്‍ഡ സീ സ്‌ക്വിര്‍ട്ട്' എന്ന വിളിപ്പേര് ലഭിച്ചത്. ഒരു ഇഞ്ചില്‍ താഴെ മാത്രം വലിപ്പമുള്ള വളരെ ചെറിയ ജീവിയാണിത്. കടല്‍വെള്ളത്തിലെ പ്ലവകങ്ങളെ അരിച്ചെടുത്താണ് ഇവ ആഹാരമാക്കുന്നത്.
സീ സ്‌ക്വിര്‍ട്ടുകള്‍ എന്ന വിഭാഗത്തില്‍പ്പെട്ട നട്ടെല്ലില്ലാത്ത ജീവികളാണെങ്കിലും ഇവ പരിണാമപരമായി നട്ടെല്ലുള്ള ജീവികളുമായി വിദൂര ബന്ധമുള്ളവരാണ്. 2024ലാണ് ഈ ജീവിയെക്കുറിച്ച് ഔദ്യോഗികമായി ശാസ്ത്രലോകം വിവരങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇവ എത്രത്തോളം വ്യാപകമായി സമുദ്രത്തിലുണ്ട് എന്നതിനെക്കുറിച്ച് നിലവില്‍ കൃത്യമായ കണക്കുകളില്ല. ജപ്പാനിലെ പവിഴപ്പുറ്റുകള്‍ക്കിടയില്‍ മാത്രം കാണപ്പെടുന്ന ഇവ ഇത്രയും കാലം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെടാതെ ഒളിഞ്ഞിരിക്കുകയായിരുന്നു.