-->
ദോഹ: ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തർ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചത് ആഗോളതലത്തിൽ വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നു. ഖത്തർ എനർജി 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ വാതക വില റെക്കോർഡ് ഉയരത്തിലെത്തിയതായി മിഡിൽ ഈസ്റ്റ് സ്റ്റഡീസ് സെന്ററിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഖത്തറിൽ നിന്നുള്ള വിതരണം നിലച്ചതോടെ ലഭ്യമായ ഇതര സ്രോതസ്സുകൾക്കായി രാജ്യങ്ങൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇത് യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളിൽ ഗ്യാസ് വില അനിയന്ത്രിതമായി വർദ്ധിക്കാൻ കാരണമായി.ഗ്യാസ് അധിഷ്ഠിത പവർ പ്ലാന്റുകളെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയരും. ഇത് സാധാരണക്കാരുടെ ജീവിതത്തെയും വ്യവസായ ശാലകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും.
വളം, പെട്രോകെമിക്കൽസ്, രാസവസ്തുക്കൾ എന്നിവയുടെ നിർമ്മാണ മേഖലയെ ഈ പ്രതിസന്ധി നേരിട്ട് ബാധിക്കും. ഉത്പാദന ചെലവ് വർദ്ധിക്കുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് (Inflation) കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.എൽഎൻജി കപ്പലുകളുടെ സഞ്ചാരപാതയിൽ മാറ്റം വരുത്തേണ്ടി വരുന്നത് ചരക്കുനീക്കത്തിനുള്ള ചിലവ് വർദ്ധിപ്പിക്കും. ഇത് ആഗോള വിതരണ ശൃംഖലയെ (Supply Chain) കൂടുതൽ സങ്കീർണ്ണമാക്കും.ഊർജ്ജ പ്രതിസന്ധി ആഗോള ഓഹരി വിപണികളിൽ വലിയ ചാഞ്ചാട്ടമുണ്ടാക്കുന്നുണ്ട്. ഇന്ധനവില വർദ്ധിക്കുന്നത് കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ശക്തമാണ്.
ആഗോള ഊർജ്ജ സുരക്ഷയിൽ ഖത്തറിനുള്ള അനിഷേധ്യമായ സ്ഥാനം നിലവിലെ സാഹചര്യം അടിവരയിടുന്നു. ഖത്തറിന്റെ ഊർജ്ജ മേഖലയിലുണ്ടാകുന്ന ചലനങ്ങൾ ലോകത്തെ സാമ്പത്തിക സ്ഥിരതയിൽ കരിനിഴൽവീഴുത്തുകയാണ്.
ഷഫീക്ക് അറയ്ക്കൽ